പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ വരെ നിരവധി ആളുകളാണ് ഏവർക്കും വിഷു ആശംസകള്‍ അറിയിച്ചിരിക്കുന്നത്. പ്രമുഖരുടെ ആശംസകൾ ചുവടെ.
പ്രധാനമന്ത്രി നരേന്ദ്ര മോദി:
'എല്ലാ കേരളീയർക്കും എന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ലോകമെമ്പാടുമുള്ള മലയാളികൾക്കും വിഷു ആശംസകൾ നേരുന്നു. ഈ പുതുവർഷം നിങ്ങൾക്കേവര്‍ക്കും ആയുരാരോഗ്യവും സന്തോഷവും തരുന്നതാകട്ടെ' എന്നാണ് പ്രധാനമന്ത്രിയുടെ വിഷുദിന സന്ദേശം.
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ:
സൗത്ത് ഏഷ്യൻ-സൗത്ത് ഈസ്റ്റ് ഏഷ്യൻ കമ്മ്യൂണിറ്റികൾക്ക് ആശംസ അറിയിച്ചാണ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സന്ദേശം. വിഷുവിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും പുതുവർഷത്തിന് ഒരുമിച്ച് ചേർത്തായിരുന്നു ആശംസ.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്:
'വിഷുവിന്റെ മംഗള വേളയിൽ കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും ഞാൻ ശുഭാശംസകൾ നേരുന്നു. ഈ സന്തോഷകരമായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ നല്ല ആരോഗ്യവും സമാധാനവും സമൃദ്ധിയും പ്രദാനം ചെയ്യട്ടെ' എന്നായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം.
ആഭ്യന്തര മന്ത്രി അമിത് ഷ:
'കേരളത്തിലെ സഹോദരി- സഹോദരൻമാർക്ക് ഹൃദയംഗമമായ വിഷു ആശംസകൾ. പുതുവർഷം എല്ലാവരുടേയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നു പ്രാർത്ഥിക്കുന്നു' എന്നാണ് അമിത് ഷായുടെ സന്ദേശം
മുഖ്യമന്ത്രി പിണറായി വിജയൻ:
'രോഗാതുരതയുടെ ആശങ്ക ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തി നിൽക്കുന്ന ഈ പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷു. എല്ലാ ഭേദചിന്തകൾക്കും അതീതമായി മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്നതാവട്ടെ വിഷു ആഘോഷങ്ങൾ' മുഖ്യമന്ത്രി ആശംസിക്കുന്നു.
ആരോഗ്യമന്ത്രി കെ.കെ.ശൈലജ:
'മറ്റൊരു ഐശ്വര്യ സമൃദ്ധമായ വിഷു കൂടി വന്നെത്തിയിരിക്കുകയാണ്. നമ്മളാകട്ടെ കോവിഡ് വ്യാപന ഭീതിയിലും. എത്രയും വേഗം ഈ മഹാമാരിയെ തുടച്ച് നീക്കാൻ നമുക്കൊന്നിച്ച് പ്രതിരോധം തീർക്കേണ്ടതുണ്ട്. വിഷു ആഘോഷത്തോടൊപ്പം ഏറെ ജാഗ്രതയും വേണം. എല്ലാവർക്കും നന്മയുടെ വിഷു ആശംസകൾ'. ആരോഗ്യമന്ത്രിയുടെ സന്ദേശം
കേരളത്തിൽ വിഷു ആഘോഷിക്കുമ്പോൾ സമാനമായ ആഘോഷങ്ങൾ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും നടക്കാറുണ്ട്. ബിഹാറിലെ ആഘോഷത്തിന് ബൈഹാഗ് എന്നാണ് പറയുക. പഞ്ചാബിൽ ബൈശാഖിയും തമിഴ്‌നാട്ടിൽ പുത്താണ്ടും ആഘോഷിക്കുന്നു. കർണാടകയിലും ആന്ധ്രാപ്രദേശിലും ഇത് ഉഗാദി എന്ന ആഘോഷമാണ്
