ഹത്രാസ് കേസ് ഒരു ചെറിയ സംഭവം ആണെന്നാണ് അജീത് സിംഗ് പറയുന്നത്. ദളിത് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യം ഡോക്ടർമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വാദം. കേസിൽ നിയമം അതിന്‍റെ വഴിക്ക് തന്നെ നീങ്ങുന്നുണ്ടെന്ന് അറിയിച്ചാണ് ഇതൊരു ചെറിയ സംഭവം മാത്രമാണെന്ന് മന്ത്രി പറഞ്ഞത്. ' വേറെ വിഷയങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഇത്തരം ചെറിയ ചെറിയ സംഭവങ്ങൾ വലുതാക്കി ഉയർത്തിക്കാട്ടുകയാണ് പ്രതിപക്ഷം. ഇവർ സർക്കാറിനെ ആക്രമിക്കുന്നതിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. വെറുതെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് പ്രതിപക്ഷം അല്ലാതെ പൊതുതാത്പ്പര്യത്തിനായല്ല പ്രവർത്തിക്കുന്നത്' എന്നായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. ഹത്രാസ് സംഭവത്തിൽ സർക്കാർ നേരിടേണ്ടി വരുന്ന പ്രതിഷേധങ്ങളെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഇത്തരമൊരു പ്രതികരണം.
advertisement
ഹത്രാസ് കൂട്ടബലാത്സംഗം അങ്ങയുടെ കാഴ്ചപ്പാടിൽ ഒരു ചെറിയ സംഭവം മാത്രമാണോയെന്ന് മാധ്യമപ്രവർത്തകർ വീണ്ടും ചോദ്യം ഉന്നയിച്ചതോടെ മന്ത്രി കൂടുതൽ വിശദീകരണവുമായെത്തി. 'സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്.. ആരോപണങ്ങൾ പോലെ ഒന്നും നടന്നിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അന്വേഷണത്തിൽ എന്തു തന്നെ വ്യക്തമായാലും അത് പരസ്യപ്പെടുത്തും' മന്ത്രി വ്യക്തമാക്കി.
യുപി അഡീഷണൽ ജനറൽ പ്രശാന്ത് കുമാറും നേരത്തെ ഫോറന്‍സിക് റിപ്പോർട്ട് മുൻനിർത്തി ബലാത്സംഗം നടന്നതിന് സൂചനകളില്ലെന്ന് പറഞ്ഞിരുന്നു. 'ഫോറന്‍സിക് പരിശോധന ഫലം വന്നിട്ടുണ്ട്. ശേഖരിച്ച് പരിശോധനയ്ക്കയച്ച സാമ്പിളുകളിലൊന്നിലും ബീജത്തിന്‍റെ അംശം കണ്ടെത്താനായിട്ടില്ല.. ബലാത്സംഗമോ കൂട്ട ബലാത്സംഗമോ നടന്നിട്ടില്ലെന്ന് ഇക്കാര്യത്തിൽ നിന്നു തന്നെ വ്യക്തമാണെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. ഇന്നാൽ നിയമവിദഗ്ധർ ഇത്തരം വാദങ്ങള്‍ തള്ളികളയുകയാണ്.
