ഭീകരവാദത്തിനെതിരായ ആഗോള ശ്രമങ്ങളെ ചൈന എങ്ങനെ തടസ്സപ്പെടുത്തുന്നു എന്നതിന്റെ ഒരു ടൈംലൈൻ താഴെ കൊടുക്കുന്നു:
- 2009: മുംബൈ ആക്രമണത്തിന് ശേഷം, മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നോട്ട് വന്നിരുന്നു. എന്നാൽ ചൈന ആ നീക്കം തടയുകയാണ് ചെയ്തത്.
- 2016: ഏഴ് വർഷത്തിന് ശേഷം, മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെടുന്നു. യുഎസും യുകെയും ഫ്രാൻസും ഈ നീക്കത്തെ പിന്തുണച്ചുവെങ്കിലും ചൈന എതിർക്കുകയാണ് ചെയ്തത്.
- 2017: മൂന്ന് രാജ്യങ്ങളും ചേർന്ന് വീണ്ടും നിർദ്ദേശം വെച്ചെങ്കിലും ചൈന വീണ്ടും ആ നീക്കത്തെ തടയുകയാണ് ചെയ്തത്.
- 2019: കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനെതിരായ നിലപാട് കടുപ്പിച്ചു. ആഗോള ഭീകരതയ്ക്ക് ധനസഹായം നൽകിയും പ്രോത്സാഹിപ്പിച്ചും ശക്തിപ്പെടുത്തുന്നതിൽ ഇസ്ലാമാബാദ് വഹിക്കുന്ന പങ്ക് തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങളിലെ 25 പ്രതിനിധികളെ വിളിച്ചു. മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാലാമതും നിർദ്ദേശം മുന്നോട്ടുവച്ചു. ഇവയോടൊന്നും ചൈന അനുകൂല നിലപാടെടുത്തില്ല.
- ജൂൺ 2022: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെയും യുഎസിന്റെയും ആവശ്യം ചൈന തടഞ്ഞു.
- ആഗസ്ത് 2022: ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) ഡെപ്യൂട്ടി ചീഫ് അബ്ദുൾ റൗഫ് അസ്ഹറിനെ ആഗോള ഭീകരനായി പട്ടികപ്പെടുത്താനുള്ള ഇന്ത്യ-യുഎസ് സംയുക്ത നീക്കവും ചൈന തടഞ്ഞു.
advertisement
1999-ലെ ഐസി-814 വിമാനം റാഞ്ചലിൻെറ സൂത്രധാരന്മാരിൽ ഒരാളാണ് അബ്ദുൾ റൗഫ് അസ്ഹർ. 2001ലെ പാർലമെന്റ് ആക്രമണത്തിലും മുഖ്യ സൂത്രധാരൻ ഇയാൾ തന്നെയായിരുന്നു. പത്താൻകോട്ട് എയർ ബേസിലും കത്വ, നഗ്രോട്ട, സഞ്ജവാൻ സൈനിക ക്യാമ്പുകളിലും 2014 മുതൽ 2019 വരെയുള്ള കാലഘട്ടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്കും നേതൃത്വം നൽകിയത് അബ്ദുൾ റൗഫ് അസ്ഹർ തന്നെയായിരുന്നു.
42 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട 2019ലെ പുൽവാമ ബോംബ് സ്‌ഫോടനത്തിന്റെ കുറ്റപത്രത്തിൽ സഹോദരൻ മസൂദ് അസറിനൊപ്പം ഇയാളുടെ പേരുമുണ്ട്. “ഭീകരതയ്‌ക്കെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ പോരാട്ടത്തിന് തുരങ്കം വെക്കുന്ന നടപടികളാണ് ചൈന സ്വീകരിക്കുന്നത്. ചൈനയുടെ ഇരട്ടത്താപ്പാണ് ഇവിടെ വ്യക്തമാവുന്നത്,” സംഭവങ്ങളുമായി ബന്ധപ്പെട്ട വക്താക്കളിലൊരാൾ ന്യൂസ് 18നോട് പറഞ്ഞു.