മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യത്തിനുമേൽ നാലാമതും തുരങ്കം വെയ്ക്കുന്ന നിലപാടായിരുന്നു മാർച്ചിൽ ചൈന സ്വീകരിച്ചത്. ഇക്കാര്യത്തിൽ സമവായവും ചർച്ചയുമാണ് ആവശ്യമെന്നായിരുന്നു ചൈനയുടെ നിലപാട്. പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടു പോകരുതെന്നും പാകിസ്ഥാനെയും കൂടി പരിഗണിച്ച് ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു നിലപാടേ ഐക്യരാഷ്ട്ര സഭ സ്വീകരിക്കാവൂ എന്നായിരുന്നു ചൈന മാർച്ചിൽ പറഞ്ഞത്.
മാർച്ചിന് മുമ്പ് മൂന്നുതവണ ഇതേ ആവശ്യം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിക്ക് മുമ്പിൽ വന്നെങ്കിലും അപ്പോഴെല്ലാം ചൈന തടസം നിന്നു. പ്രമേയം വന്നപ്പോഴെല്ലാം വീറ്റോ അവകാശം ഉപയോഗിച്ച് എല്ലാ തവണയും ചൈന ഇതിനെ തടയുകയായിരുന്നു. അതേസമയം, അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പം ആയിരുന്നു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായ സമ്മർദ്ദം ചെലുത്തിയതാണ് ഇത്തവണ ചൈന എതിർപ്പ് പിൻവലിക്കാൻ കാരണമായത്.
advertisement
BIG WIN: മസൂദ് അസറിനെ ആഗോളഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു
മസൂദ് അസറിന്‍റെ കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനം എടുക്കുമെന്നും അല്ലെങ്കിൽ മറ്റ് മാർഗങ്ങൾ തേടുമെന്നും ഈ മൂന്നു രാജ്യങ്ങളും ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മസൂദ് അസർ ഭീകരനാണന്ന് തെളിയിക്കുന്ന മുഴുവൻ രേഖകളും ഇത്തവണ ഇന്ത്യ യു എന്നിന് കൈമാറിയിരുന്നു. പിന്തുണ ആവശ്യപ്പെട്ട് ചൈനീസ് അധികൃതരുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയിരുന്നു. ഏതായാലും അന്താരാഷ്ട്ര സമ്മർദത്തിന് വഴങ്ങി ചൈന എതിർപ്പ് പിൻവലിച്ചതോടെ ഇന്ത്യയ്ക്ക് ഉണ്ടായത് വലിയ നയതന്ത്ര വിജയമാണ്.
ഇന്ത്യൻ പാർലമെന്‍റ് മന്ദിരം 2001-ൽ ആക്രമിക്കപ്പെട്ട ശേഷം പാകിസ്ഥാനിൽ നിരോധനം നേരിട്ട ഭീകരസംഘടനയാണ് ജയ്ഷ്-ഇ- മുഹമ്മദ്. ഉറിയിലും പഠാൻകോട്ടിലും സൈനികക്യാംപുകളിൽ ആക്രമണങ്ങൾ നടത്തിയതും പുൽവാമ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതും ജെയ്ഷ്-ഇ-മുഹമ്മദ് ആയിരുന്നു.