2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ത്രിഭാഷ നയത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നുകൊണ്ട് ഡിഎംകെ പ്രധാന പങ്കുവഹിക്കുന്നതിനിടയിലാണ് കനിമൊഴിയുടെ ഭാഷാ പരാമര്‍ശം ശ്രദ്ധേയമാകുന്നത്. ഹിന്ദി ഭാഷ സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷ നയമെന്ന് ഡിഎംകെ നിരന്തരം വാദിച്ചിരുന്നു.
ഫെഡറലിസത്തെയും പ്രാദേശിക സ്വയംഭരണത്തെയും അപമാനിക്കുന്ന നയമെന്നാണ് ഇതിനെ ഡിഎംകെ വിശേഷിപ്പിച്ചത്. തമിഴ് ഭാഷാ സംസ്‌കാരത്തില്‍ വേരൂന്നിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഡിഎംകെ. തമിഴ്, ഇംഗ്ലീഷ് എന്നീ ദ്വിഭാഷ സംവിധാനത്തെയാണ് ഡിഎംകെ പിന്തുണയ്ക്കുന്നത്.
advertisement
ലിങ്ക് ഭാഷയായി ഹിന്ദിയുടെ പ്രാധാന്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് അടുത്തിടെ വീണ്ടും ഈ വിഷയം സജീവ ചര്‍ച്ചയായിരുന്നു. ഡിഎംകെ നേതാക്കള്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു. വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ മറവില്‍ 'ഹിന്ദി-ഹിന്ദുത്വ അജണ്ട' നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും ഡിഎംകെ നേതാക്കള്‍ ആരോപിച്ചു.
പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ നിലപാട് അറിയിക്കാന്‍ ഏഴ് സര്‍വ്വകക്ഷി പ്രതിനിധി സംഘങ്ങളെയാണ് കേന്ദ്രം വിവിധ രാജ്യങ്ങളിലേക്ക് അയച്ചിട്ടുള്ളത്. പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദത്തെ കുറിച്ചും ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും വ്യക്തമാക്കാന്‍ 33 രാജ്യങ്ങളാണ് ഏഴ് പ്രതിനിധി സംഘങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഇതില്‍ സ്‌പെയിന്‍, ഗ്രീസ്, ലാത്വിയ, റഷ്യ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെയാണ് കനിമൊഴി നയിക്കുന്നത്. രാജീവ് റായ് (സമാജ്‌വാദി പാര്‍ട്ടി), മിയാന്‍ അല്‍താഫ് അഹമ്മദ് (ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്), ബ്രിജേഷ് ചൗട്ട (ബിജെപി), പ്രേം ചന്ദ് ഗുപ്ത (രാഷ്ട്രീയ ജനതാദള്‍), അശോക് കുമാര്‍ മിത്തല്‍ (ആം ആദ്മി പാര്‍ട്ടി), മുന്‍ നയതന്ത്രപ്രതിനിധികളായ മഞ്ജീവ് എസ് പുരി, ജാവേദ് അഷ്‌റഫ് എന്നിവരാണ് കനിമൊഴിയുടെ സംഘത്തിലുള്ള മറ്റ് അംഗങ്ങള്‍.