കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള ജർമ്മൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പരാമർശങ്ങൾ ഇന്ത്യയുടെ ജുഡീഷ്യൽ പ്രക്രിയയില്‍ ഇടപെടുന്നതിന് തുല്യമാണെന്നും ഇത്തരം പക്ഷപാതപരമായ അനുമാനങ്ങൾ തീര്‍ത്തും അനാവശ്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
നിയമ സംവിധാനങ്ങള്‍ പാലിച്ചു പോരുന്ന ഊര്‍ജ്ജസ്വലമായ ജനാധിപത്യരാജ്യമാണ് ഇന്ത്യ. രാജ്യത്തെ എല്ലാ കേസുകളെയും പോലെ, ലോകത്തെ മറ്റേത് ജനാധിപത്യ രാജ്യത്തെയും പോലെ ഇക്കാര്യത്തിലും നിയമം വ്യക്തമായ തീരുമാനമെടുക്കുമെന്നും അനാവശ്യമായ ഊഹാപോഹങ്ങള്‍ നടത്തരുതെന്നും ഇന്ത്യ ജര്‍മനിയെ അറിയിച്ചു.
'കെജ്രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അവകാശമുണ്ടെന്നും കേസില്‍ ജുഡിഷ്യറിയുടെ നിഷ്പക്ഷതയും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളും ഉറപ്പാക്കണമെന്നും ഞങ്ങള്‍ അനുമാനിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു'- എന്നായിരുന്നു ജര്‍മനിയുടെ പ്രതികരണം.
advertisement
“ന്യൂഡൽഹിയിലെ ജർമ്മൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ ഇന്ന് വിളിച്ചുവരുത്തി, ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ വിദേശകാര്യ വക്താവിൻ്റെ അഭിപ്രായത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിച്ചു, അത്തരം പരാമർശങ്ങൾ നമ്മുടെ ജുഡീഷ്യൽ പ്രക്രിയയിൽ ഇടപെടുന്നതും നമ്മുടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തുരങ്കം വയ്ക്കുന്നതുമായാണ് ഞങ്ങൾ കാണുന്നത് ”- ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.