പരിശീലനം കഴിഞ്ഞ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്നു സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. 78 ബസുകളിലായി 2,500 ഓളം സൈനികർ ആയിരുന്നു ഉണ്ടായിരുന്നത്. വാഹനവ്യൂഹത്തിന് ഇടയിലേക്ക് ചാവേർ കാർ ഇടിച്ചുകയറ്റുകയായിരുന്നു. 42 സൈനികർ യാത്ര ചെയ്യുകയായിരുന്ന ഒരു ബസ് പൂർണമായും തകർന്നു. 40 ജവാൻമാർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചു.
പുൽവാമ ഭീകരാക്രമണം: വീരമൃത്യുവരിച്ചവരിൽ മലയാളി സൈനികനും
യുഎസ്, ബംഗ്ലാദേശ്, ഇസ്രയേൽ തുടങ്ങി നിരവധി രാജ്യങ്ങൾ സി ആർ പി എഫ് ജവാൻമാർക്ക് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ചു. പുൽവാമ ആക്രമണത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അനുശോചനം രേഖപ്പെടുത്തി. ഈ സമയത്തെ ഇന്ത്യയിലെ സർക്കാരിനൊപ്പവും ജനങ്ങൾക്കൊപ്പവും നിൽക്കുകയാണെന്ന് ഹസീന പറഞ്ഞു. ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
advertisement
അഫ്ഗാനിസ്ഥാൻ ആഭ്യന്തമന്ത്രാലയ വക്താവ് സെദിഖ് സെദിഖിയും പുൽവാമയിലെ ഭീകരാക്രമണത്തെ അപലപിച്ചു. കഴിഞ്ഞ 18 വർഷത്തിനിടെയുണ്ടായ ഈ ഏറ്റവും വലിയ ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് ഒപ്പം നിൽക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും പുൽവാമ ഭീകരാക്രമണത്തെ അപലപിച്ചു. ഈ ക്രൂരമായ ആക്രമണം സ്പോൺസർ ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖമായി വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ അലക്സാന്ദ്ര സീഗ്ലർ, മാൽഡിവ്സ് പ്രസിഡന്‍റ് ഇബ്രാഹിം മൊഹമ്മദ് സോലിഹ്, ഇന്ത്യയിലെ തായ് ലൻഡ് അംബാസഡർ, ശ്രീലങ്കൻ വിദേശകാര്യമന്ത്രാലയം എന്നിവർ ആക്രമണത്തെ ശക്തമായി അപലപിച്ചു.