ന്യൂഡൽഹി: റഷ്യയിൽ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേറിന് സസ്പെൻഷനിലായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് നൂപുർ ശർമയെ കൊലപ്പെടുത്തുക എന്ന ദൗത്യമാണ് ഉണ്ടായിരുന്നതെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. സിഎൻഎൻ-ന്യൂസ്18നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തുർക്കി വംശജനായ അസമോവ് എന്നയാളാണ് റഷ്യയിൽ പിടിയിലായ ചാവേർ.
1992 ൽ ജനിച്ച അസമോവ് തുർക്കിയിൽനിന്നാണ് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. അവിടെനിന്ന് പരിശീലനം പൂർത്തിയാക്കിയശേഷമാണ് ഐഎസ് ചാവേറായി മാറാൻ അസമോവ് തയ്യാറെടുത്തത്.
മുൻ ബിജെപി നേതാവായിരുന്ന നൂപുർ ശർമ്മ മുഹമ്മദ് നബിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും അതിനാൽ അവരെ ഇല്ലാതാക്കണമെന്നും അസമോവ് വിശ്വസിച്ചിരുന്നു.
advertisement
പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ വിസ ലഭിക്കുന്നതിനായാണ് ഇയാൾ റഷ്യയിലേക്ക് വന്നത്. ന്യൂഡൽഹിയിൽ എത്തുമ്പോൾ പ്രാദേശിക സഹായം ലഭിക്കുന്നതിന് ആവശ്യമായ ഇടപെടലുകളും നടത്തിയിരുന്നു. ഓൺലൈൻ വഴിയാണ് ഐസിസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നതെന്നും ഇതുവരെ ആരെയും നേരിൽ കണ്ടിട്ടില്ലെന്നും അസമോവ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. രണ്ടാം ഘട്ട ഓപ്പറേഷന്റെ ഭാഗമായാണ് തന്നെ റഷ്യയിലേക്ക് അയച്ചതെന്ന് അസമോവ് പറയുന്നു.
അതേസമയം നൂപുർ ശർമയ്ക്കെതിരെ തീവ്രവാദി ആക്രമണമുണ്ടാകുമെന്ന വിവരം ജൂലൈയിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു.
ജൂലൈ 27 ന് ഒരു വിദേശ തീവ്രവാദ വിരുദ്ധ ഏജൻസി റഷ്യയിൽ പിടിയിലായ ചാവേറിനെ കുറിച്ച് ഇന്ത്യയെ അറിയിച്ചിരുന്നു. കിർഗിസ്ഥാനിൽ നിന്നും ഉസ്‌ബെക്കിസ്ഥാനിൽ നിന്നുമുള്ള രണ്ട് ചാവേറുകൾ ഇന്ത്യയിൽ ഭീകരാക്രമണത്തിന് സജ്ജമാണെന്ന് വിദേശ ഏജൻസി ഇന്ത്യയിലെ സുരക്ഷാ ഏജൻസിയെ അറിയിച്ചിരുന്നു. അതിലൊന്ന് തുർക്കി കേന്ദ്രീകരിച്ചായിരുന്നുവെന്നും വിവരമുണ്ടായിരുന്നു.
അവർ റഷ്യ വഴി ഇന്ത്യയിലേക്ക് വരുമെന്നും അവരുടെ വിസ അപേക്ഷ മോസ്കോയിലെ റഷ്യൻ എംബസിയിലോ മറ്റേതെങ്കിലും കോൺസുലേറ്റിലോ ഓഗസ്റ്റിൽ പോകുമെന്നും രഹസ്യാന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചിരുന്നു. ഈ വിശദാംശങ്ങൾ ഇന്ത്യ റഷ്യയുമായും പങ്കിട്ടു, ഇത് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസിന് (എഫ്എസ്ബി) അസമോവിനെ തിരിച്ചറിയാനും പിടികൂടാനും സഹായകരമായി.
ഇന്ത്യൻ ഏജൻസികൾക്ക് ഈ വിവരം ലഭിച്ചതോടെ, ഐഎസ് ശൃംഖലയുടെ നട്ടെല്ല് തകർക്കാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) രാജ്യത്തുടനീളം പ്രത്യേക യോഗങ്ങൾ ചേർന്നു. തുടർന്ന് ഐഎസിനെതിരായ റെയ്ഡുകളും നടപടികളും കർശനമാക്കി.
രണ്ട് ദിവസങ്ങളിലായി 35 ഇടങ്ങളിലെങ്കിലും റെയ്ഡ് നടത്തി സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തു.
“2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ, തുർക്കി റിപ്പബ്ലിക്കിന്റെ പ്രദേശത്ത് ആയിരിക്കുമ്പോൾ, ഐടിഒ ‘ഐഎസ്’ നേതാക്കളിൽ ഒരാൾ ചാവേറായി റിക്രൂട്ട് ചെയ്തതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മെസഞ്ചർ ടെലിഗ്രാമിന്റെ അക്കൗണ്ടുകൾ വഴിയും ഇസ്താംബൂളിലെ വ്യക്തിഗത മീറ്റിംഗുകൾ വഴിയും ഐസിസ് നേതൃത്വം നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ച് ഇയാൾ പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനായി ഇന്ത്യയിലേക്ക് കടക്കാനാണ് റഷ്യയിൽ ഇയാൾ എത്തിയത്, ”റഷ്യൻ സുരക്ഷാ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
English Summary- Top intelligence sources said that the Islamic State suicide bomber captured in Russia had a mission to assassinate suspended Bharatiya Janata Party (BJP) leader Nupur Sharma. This was reported by CNN-News18. Asamov, who is of Turkish origin, was arrested in Russia.