ഇന്‍ഫ്രാറെഡ് ചിത്രങ്ങളെടുക്കാന്‍ കഴിവുള്ള ചെറിയ ഉപഗ്രഹമായ ഇഒഎസ്-08നെ ഐഎസ്ആര്‍ഒ ഏറ്റവും കുഞ്ഞന്‍ വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഏകദേശം 13 മിനുറ്റ് സമയം കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി. കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും ഇഒഎസ്-08ന് വിവരങ്ങള്‍ നല്‍കാന്‍ കഴിയും. പകല്‍-രാത്രി വ്യത്യാസമില്ലാതെ ഇഒഎസ്-08 പകര്‍ത്തുന്ന ഇന്‍ഫ്രാറെഡ് ചിത്രങ്ങള്‍ ഭൗമനിരീക്ഷണത്തിന് ഏറെ സഹായകമാകും എന്ന് കണക്കാക്കപ്പെടുന്നു.
സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ വിദ്യാർത്ഥികളും കുട്ടികളും നാട്ടുകാരും ബഹിരാകാശ കേന്ദ്രത്തിൽ എത്തിയിരുന്നു. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പന ചെയ്തതാണ് സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എൽവി). ഒരു വർഷം പ്രവർത്തന കാലാവധിയുള്ള ഇഒഎസ്-08 ചെറു ഉപഗ്രഹത്തിൽ മൂന്നു നിരീക്ഷണോപകരണങ്ങളാണ് ഉണ്ടാവുക.
175.5 കിലോഗ്രാമാണ് ഭാരം. പിഎസ്എൽവിക്കും ജിഎസ്എൽവിക്കും പുറമേ ഐഎസ്ആർഒ ഉപയോഗിക്കുന്ന മൂന്നാമത്തെ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. രണ്ടുമീറ്റർ വ്യാസവും 34 മീറ്റർ ഉയരവുമുള്ള എസ്എസ്എൽവിക്ക് 120 ടൺ ഭാരമുണ്ട്. 56 കോടി രൂപയാണ് നിർമാണച്ചെലവ്. നിർമാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന എസ്എസ്എൽവിയുടെ സവിശേഷത.