1999ലാണ് സംഭവം നടക്കുന്നത്. ചാന്ദ്രദൗത്യത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച കാലമായിരുന്നു അത്. അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് ആയിരുന്നു. ബഹിരാകാശ പര്യവേഷണത്തിന് ശാസ്ത്രജ്ഞന്‍മാര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. അദ്ദേഹമാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് ചന്ദ്രയാന്‍ എന്ന പേര് നിര്‍ദ്ദേശിച്ചത്. സോമയാന്‍ എന്നായിരുന്നു ശാസ്ത്രലോകം നല്‍കിയിരുന്ന പേര്.
ചാന്ദ്രദാത്യത്തിന് ചന്ദ്രയാന്‍ എന്ന് പേരിടണമെന്ന് നിര്‍ദ്ദേശിച്ചത് വാജ്‌പേയ് ആയിരുന്നുവെന്ന് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരി രംഗന്‍ പറഞ്ഞു.
advertisement
ഇന്ത്യയുടെ ആണവപരീക്ഷണ ദൗത്യമായ പൊഖ്‌റാന്‍-2ന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് 1999 മെയ് മാസത്തില്‍ ന്യൂഡല്‍ഹിയില്‍ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടവരില്‍ പ്രമുഖനായിരുന്നു ഡോ. കസ്തൂരിരംഗന്‍.
”ഏകദേശം നാല് വര്‍ഷത്തോളമാണ് മിഷന്‍ ആസൂത്രണം ചെയ്യാന്‍ എടുത്തത്. മിഷന്‍ നടപ്പാക്കാന്‍ വീണ്ടുമൊരു നാല് വര്‍ഷം കൂടിയെടുത്തു,” എന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്‍ മിഷൻ
1. 1999കളിലാണ് ചാന്ദ്രദൗത്യത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറയുന്നു. ഇതുസംബന്ധിച്ച് ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സുമായി നടത്തിയ ചര്‍ച്ചകളും ചന്ദ്രയാന്‍ യാത്രയിലെ പ്രധാന നാഴികകല്ലായി. 2000-ല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുമായും ചര്‍ച്ച സംഘടിപ്പിച്ചിരുന്നു.
2. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തി ഐഎസ്ആര്‍ഒ നാഷണല്‍ ലൂണാര്‍ മിഷന്‍ ടാസ്‌ക് ഫോഴ്‌സ് സ്ഥാപിച്ചു.
3. ഈ ടാസ്‌ക്‌ഫോഴ്‌സ് ചാന്ദ്രദൗത്യത്തെപ്പറ്റിയുള്ള ഗവേഷണങ്ങളില്‍ മുഴുകി.
4. ഈ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് സംഘം പച്ചക്കൊടി കാട്ടിയത്.
5. തുടര്‍ന്ന് 2003 നവംബറില്‍ ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യത്തിനായുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതാണ് ചന്ദ്രയാന്‍-1ന്റെ വിക്ഷേപണത്തിലേക്ക് നയിച്ചത്.
അതേസമയം ചാന്ദ്ര പര്യവേക്ഷണ പരമ്പരയിലെ ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാന്‍-3 ആഗസ്റ്റ് 23ന് ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യും. വൈകിട്ട് അഞ്ചേ മുക്കാലിനാണ് സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്.
6 മണിയോടെ ലാന്‍ഡിംഗ് പൂര്‍ത്തിയാകും. ഇതിനിടെ ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ISRO പുറത്തുവിട്ടിരുന്നു.
ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ സുരക്ഷിതമായി ഇറങ്ങുമെന്ന് ഉറപ്പുണ്ടെങ്കിലും അവസാന 30 കിലോമീറ്റര്‍ നിര്‍ണായകമാകുമെന്നാണ് ശാസ്ത്രജ്ഞയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ഡയറക്ടറുമായ പ്രൊഫസര്‍ അന്നപൂര്‍ണി സുബ്രഹ്മണ്യം ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ചന്ദ്രയാന്‍ 2ന്റെ ഓര്‍ബിറ്ററുമായി ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡര്‍ ആശയ വിനിമയം സ്ഥാപിച്ചു. ആഗസ്റ്റ് 21നാണ് ഈ സുപ്രധാനമായ പ്രക്രിയ പൂര്‍ത്തിയായത്. ആഗസ്റ്റ് 5 നാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3 പ്രവേശിച്ചത്.
ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ ലാന്‍ഡിംഗിലും പര്യവേക്ഷണം നടത്തുന്നതിനുമുള്ള ചന്ദ്രയാന്‍-2-ന്റെ തുടര്‍ച്ചയായ ദൗത്യമാണ് ചന്ദ്രയാന്‍-3.
