ന്യൂഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്‍സല്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് എസ്. ജയ്‌ശങ്കർ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തമായി വിമര്‍ശിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂറി'ന് ശേഷം പിഐബി പത്രക്കുറിപ്പ് പുറത്തിറക്കിയതിനു ശേഷം മാത്രമാണ് പാക്കിസ്ഥാന് ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും ജയ്‌ശങ്കർ പറഞ്ഞു. ആക്രമണത്തിന് ശേഷം പിഐബി ആദ്യ പ്രസ്താവന ഇറക്കി കഴിഞ്ഞാണ് ഇതേക്കുറിച്ച് പാക്കിസ്ഥാന്‍ ഡിജിഎംഒയ്ക്ക് (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) വിവരം നല്‍കിയതെന്നും അദ്ദേഹം യോഗത്തില്‍ പാനലിനോട് പറഞ്ഞു.
പ്രതിപക്ഷവും എന്‍ഡിഎയും തമ്മില്‍ യോഗത്തില്‍ ഇതേക്കുറിച്ച് ചൂടേറിയ വാക്ക് തര്‍ക്കം നടന്നതിനു പിന്നാലെയാണ് ജയ്‌ശങ്കർ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂറി'നെക്കുറിച്ച് പാക്കിസ്ഥാന്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചതായും യോഗത്തില്‍ എസ്. ജയ്‌ശങ്കർ പാനലിനോട് പറഞ്ഞു.
advertisement
കശ്മീരിലെയും പഞ്ചാബിലെയും ഭീകരാക്രമണ ഭീഷണികളെ കുറിച്ച് പാനല്‍ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. രാജ്യം ഏറ്റമുട്ടലിലും പ്രതിരോധത്തിലും ഊന്നികൊണ്ട് മുന്നോട്ടുപോകണമെന്നും പാനല്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രങ്ങളായ ലഷ്‌കര്‍ ഇ തൊയ്ബയുടെയും ജയ്‌ഷെ മുഹമ്മദിന്റെയും ആസ്ഥാനത്ത് ആക്രമണം നടത്താനാണ് ഇത്തവണ ഇന്ത്യ ആഗ്രഹിച്ചതെന്ന് ജയ്‌ശങ്കർ പാനലിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുന്‍ സര്‍ക്കാരുകളൊന്നും ചിന്തിച്ചിട്ടില്ലാത്ത ഒരു നീക്കമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. "ലോകത്തിലെ 200 രാജ്യങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് പാക്കിസ്ഥാനെ പിന്തുണച്ചത്. അതായത് ലോകം തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പ്രശംസിച്ചു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്", ജയ്‌ശങ്കർ പാനലിനോട് പറഞ്ഞു.
സിന്ധു നദീജല കരാര്‍ നടപ്പിലാക്കുന്നതിനെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ ഫലം കാണാനാകുമെന്നും അദ്ദേഹം അറിയിച്ചു.പാക്കിസ്ഥാന്‍ ഇന്ത്യയെ പ്രകോപിപ്പിക്കുന്നിടത്തോളം കാലം 'ഓപ്പറേഷന്‍ സിന്ദൂര്‍' തുടരുമെന്ന കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ജയ്‌ശങ്കർ പറഞ്ഞു. പാക് അധിനിവേശ കശ്മീരിനെയും തീവ്രവാദത്തെയും കുറിച്ച് അല്ലാതെ പാക്കിസ്ഥാനുമായി യാതൊരു ചര്‍ച്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് ലോകരാഷ്ട്രങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ജയ്‌ശങ്കർ പറഞ്ഞു. തുര്‍ക്കിയെ കുറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെയും തുടര്‍ന്നുള്ള നടപടികളെയും പാനലിലെ അംഗങ്ങള്‍ പ്രശംസിച്ചു.
അമേരിക്കയുടെ ഇടപെടലിനെ കുറിച്ചും മന്ത്രി സംസാരിച്ചു. മറ്റാരെങ്കിലും എന്തെങ്കിലും പറയുന്നതിനെ നിയന്ത്രിക്കാന്‍ ഇന്ത്യക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് പറയുന്ന കാര്യങ്ങളെ ഇന്ത്യക്ക് നിയന്ത്രിക്കാനാകില്ലെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷിപരം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.
ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാര്‍ മാത്രം തമ്മിലുള്ള സംസാരമാണ് നടന്നത്. ഇതിനിടയില്‍ യുഎസ് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ജയ്‌ശങ്കർ കമ്മിറ്റിയില്‍ പറഞ്ഞു. യോഗത്തില്‍ ഒരു ബിജെപി എംപി കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. രാഷ്ട്രീയത്തിന് മുകളിലാണ് ദേശീയ സുരക്ഷയെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഒരിക്കലും വിശ്വസിച്ചിട്ടില്ലെന്ന് ബിജെപി എംപി പറഞ്ഞു. കോണ്‍ഗ്രസിന് എന്തിനാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.