അതേസമയം നിതീഷിന്റ തിരിച്ചു വരവിന് ബിജെപി ദേശീയ നേതൃത്വം മുൻ കൈയ്യെടുത്ത് പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ജെഡിയുവിലെ ഒരു വിഭാഗത്തിന് മഹാസഖ്യം വിടാൻ താത്പര്യമില്ല. 12 ലധികം എംഎൽഎമാർ ഇന്നലെ ചേർന്ന യോഗത്തിൽ പങ്കെടുത്തില്ല എന്നാണ് വിവരം. ഇന്ന് ചേരുന്ന യോഗത്തിൽ അവരെ എത്തിക്കാൻ തീവ്ര ശ്രമങ്ങൾ നടക്കുന്നതായാണ് വിവരം. അല്ലാത്ത പക്ഷം, ആർജെഡി മന്ത്രിമാരെ പുറത്താക്കി, ആർജെഡി അംഗമായ സ്പീക്കർ അവദ് ബീഹാറി ചൗധരിക്കെതിരെ അവിശ്വാസം കൊണ്ടുവരാനാണ് ജെഡിയു നീക്കം.
advertisement
ബിജെപിയുടെ പിന്തുണക്കത്ത് ഇതിനകം തന്നെ തയ്യാറാണ്. സുശീൽ കുമാർ മോദിയെ ഉപമുഖ്യമന്ത്രിയാക്കണം എന്ന ഉപാധി നിതീഷ് ബിജെപിക്ക് മുന്നിൽ വച്ചിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഇന്ന് പട്നയിലെത്തും. ഇന്നലെ വൈകിട്ട് വിവിധ പാർട്ടികൾ യോഗങ്ങൾ ചേർന്നു. ലോക് ജൻശക്തി പാർട്ടി- പാസ്വാൻ വിഭാഗം നേതാവ് ചിരാഗ് പാസ്വാൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബിഹാർ ബിജെപിയുടെ കോർ കമ്മിറ്റിയും ഇന്നലെ അടിയന്തരമായി ചേർന്നിരുന്നു.
ജിതിൻ റാം മാഞ്ചിയുടെ അധ്യക്ഷതയിൽ ഹിന്ദുസ്ഥാൻ ആവാം മോർച്ച നേതാക്കളും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ലാലു പ്രസാദ് യാദവിന്റെ വസതിയിലായിരുന്നു RJDയുടെ യോഗം. ബിഹാറിൽ കളി അവസാനിച്ചിട്ടില്ലെന്നായിരുന്നു തേജസ്വി യാദവിന്റെ പ്രതികരണം.