എന്നാൽ ചില വ്യവസായ പ്രമുഖന്‍മാര്‍ ഈ ബില്ലിനെ എതിർത്തു. ഇത്തരം ഒരു ബില്ല് പാസാക്കുന്നത് വിവേചനപരമാണെന്നും ഇത് ഒരു ടെക്‌നോളജി ഹബ്ബ് എന്ന നിലയിൽ സംസ്ഥാനത്തെ മുൻനിരയിൽ എത്തിക്കുന്നതിനെ ബാധിക്കുമെന്നും ചില വ്യവസായ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കന്നഡ അനുകൂല സർക്കാരാണെന്നും കന്നഡിഗര്‍ക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനാണ് ഇത് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
" കന്നഡിഗര്‍ക്ക് അവരുടെ നാട്ടിൽ ജോലി ഇല്ലാതിരിക്കരുതെന്നും സുഖകരമായ ജീവിതം നയിക്കാനുള്ള അവസരം നൽകണമെന്നും ആണ് സർക്കാറിന്റെ ആഗ്രഹം. ഞങ്ങളുടേത് കന്നഡ അനുകൂല സർക്കാരാണ്. കന്നഡിഗരുടെ ക്ഷേമം നോക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന,” സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു. ഈ ബില്‍ വ്യാഴാഴ്‌ച നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് നിയമവകുപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
advertisement
എന്നാൽ തദ്ദേശവാസികൾക്ക് ജോലി നൽകുകയെന്ന ലക്ഷ്യം സംസ്ഥാനത്തെ സാങ്കേതികവിദ്യയിൽ മുൻനിരയിൽ എത്തിക്കുന്നതിനെ ബാധിക്കരുതെന്ന് ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷാ പറഞ്ഞു.
ബില്ലിൽ പറയുന്നത് ഇത്
എല്ലാ വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും മറ്റ് സ്ഥാപനങ്ങളും പ്രാദേശിക ഉദ്യോഗാര്‍ത്ഥികളില്‍ 50ശതമാനം പേരെ മാനേജ്മെന്റ് വിഭാഗങ്ങളിലും 50 ശതമാനം പേരെ മാനേജ്മെന്റ് ഇതര വിഭാഗങ്ങളിലും നിയമിക്കേണ്ടതാണ് എന്നാണ് ബില്ലില്‍ പറയുന്നത്. കന്നഡ ഒരു ഭാഷയായി സെക്കന്ററി തലത്തില്‍ പഠിക്കാത്തവര്‍ക്കായി ഭാഷാപരിജ്ഞാനം സ്ഥിരീകരിക്കുന്ന പരീക്ഷയും നടത്തണമെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇനി മതിയായ പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലെങ്കില്‍ ഈ നിയമത്തിലെ വ്യവസ്ഥകളില്‍ നിന്ന് ഇളവ് ലഭിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കാവുന്നതുമാണ്.
എല്ലാ വ്യവസായസ്ഥാപനങ്ങളും ഫാക്ടറികളും മറ്റ് സ്ഥാപനങ്ങളും ഈ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിനെക്കുറിച്ച് നോഡല്‍ ഏജന്‍സിയെ അറിയിക്കേണ്ടതാണ്. ഒരു സ്ഥാപനത്തിന്റെ തൊഴിലുടമയോ മാനേജരോ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുക എന്നതാണ് നോഡല്‍ ഏജന്‍സിയുടെ ചുമതല. റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനായി ഒരു സ്ഥാപനത്തിന്റെ തൊഴിലുടമയുടെയോ മാനേജരുടെയോ കൈവശമുള്ള രേഖകള്‍ ആവശ്യപ്പെടാനും നോഡല്‍ ഏജന്‍സിക്ക് അധികാരമുണ്ടായിരിക്കും.
ഈ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി അസിസ്റ്റൻ്റ് ലേബർ കമ്മീഷണറുടെ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ അംഗീകൃത ഓഫീസറായി നിയമിക്കാം. ഇതിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനത്തിന്റെ തൊഴിലുടമയിൽ നിന്നോ മാനേജരിൽ നിന്നോ 10,000 രൂപ മുതല്‍ 25,000 രൂപ വരെ പിഴ ഈടാക്കണമെന്നും ബില്ലില്‍ പറയുന്നു.
