ജമ്മു കാശ്മീരിലെ അതിർത്തി ജില്ലയായ ബന്ദിപ്പൂരിലെ ഗുരെസ് നിവാസികളുടെ മുഖത്ത് ഈ സന്തോഷം പ്രതിക്കുന്നത് കാണാം. ഇക്കാലമത്രയും ഡീസൽ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ഈ പ്രദേശത്തെ ജനങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കിയിരുന്നത്. അതുകൊണ്ട് തന്നെ മുടങ്ങാതെ വൈദ്യുതി ലഭിക്കുക എന്നത് അവർക്കൊരു സ്വപ്നം മാത്രമായിരുന്നു. എന്നാൽ അവരുടെ ആ സ്വപ്നമാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. പ്രകൃതി സൗന്ദര്യം നിറഞ്ഞ് തുളുമ്പുന്ന ഗുരേസ് താഴ്‌വര കശ്മീരിലെ വേനൽക്കാല ടൂറിസ്റ്റ് കേന്ദ്രമാണ്.
advertisement
ഗുരേസിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗവും ഈ ടൂറിസമാണ്. ഗ്രിഡുമായി കണക്റ്റ് ചെയ്തതിലൂടെ പ്രദേശത്ത് സ്ഥിരമായി ഇനി വൈദ്യുതി ലഭ്യമാകും. 180 കിലോമീറ്റർ നീളത്തിൽ 150 മില്ലിമീറ്റർ ചാലകങ്ങളും,1950 പോസ്റ്റുകളും 4 കിലോമീറ്റർ ഭൂഗർഭ കേബിളുകളും വഴിയാണ് സമുദ്ര നിരപ്പിൽ നിന്നും 12672 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റസ്ദാൻ ചുരത്തിലൂടെ പ്രദേശത്തെ ഗ്രിഡുമായി യോജിപ്പിച്ചത്. കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യം നിറവേറ്റപ്പെട്ടതോടെ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഭാവിയിൽ തങ്ങളുടെ ഗ്രാമത്തിലേക്ക് എത്തുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
ഇതൊരു ചരിത്ര ദിവസമാണെന്നും,1500 ഓളം പേർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും, കൂടുതൽ ജില്ലകളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. പ്രതീക്ഷിച്ച സമയത്ത് തന്നെ പ്രോജക്ട് പൂർത്തിയാക്കാൻ സാധിച്ചുവെന്നും ജില്ലാ അധികൃതരും, എസ്ടിഡി (STD) ഡിവിഷനും ഉൾപ്പെടെയുള്ളവർ ഇതിനായി നിരന്തരം പ്രയത്നിച്ചുവെന്നും 60 കിലോമീറ്ററുള്ള 33 കെ വി (KV)ലൈനിന്റെ ഞായറാഴ്ച നടത്തിയ പരീക്ഷണം വിജയിച്ചതായും ജമ്മു കാശ്മീർ സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
" പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യം നിറവേറി. ഇത്രയും നാൾ ഡീസൽ ജനറേറ്ററുകളെയാണ് അവർ ആശ്രയിച്ചിരുന്നത്. ഇപ്പോൾ 33 കെ വി യുടെ ഗ്രിഡ് കണക്ഷൻ വിജയകരമായി ലഭ്യമാക്കിയിരിക്കുന്നു " ഗുരെസ് ഡെപ്യൂട്ടി കമ്മീഷ്ണർ ഡോ. ഒവായിസ് പറഞ്ഞു. 1500 ഓളം വരുന്ന ഗുരേസിലെ ജനങ്ങൾക്ക് ഈ ഗ്രിഡ് കണക്ഷൻ വഴി വൈദ്യുതി ലഭ്യമാകും.