ബുധനാഴ്ച പുലർച്ചെ തീലാ മോഡ് മേഖലയിലെ ഭാരത് സിറ്റി സൊസൈറ്റിയിലെ ഫ്ലാറ്റിൽ നിന്നാണ് 16, 14, 12 വയസ്സുള്ള സഹോദരിമാർ താഴേക്ക് ചാടിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ മരിച്ചിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊറിയൻ പോപ്പ് സംഗീതത്തോടും (K-Pop) അവിടുത്തെ അഭിനേതാക്കളോടും തങ്ങൾക്ക് കുടുംബാംഗങ്ങളെക്കാൾ സ്നേഹമുണ്ടായിരുന്നുവെന്ന് ഡയറിയിൽ പറയുന്നു. "ഞങ്ങളുടെ ജീവിതത്തിൽ നിന്ന് കൊറിയൻ സംസ്കാരത്തെ മാറ്റാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു? കൊറിയൻ സംസ്‌കാരവും കെ-പോപ്പും ഞങ്ങളുടെ ജീവിതമാണെന്ന് ഇപ്പോൾ നിങ്ങൾക്ക് ബോധ്യമായിട്ടുണ്ടാകും" എന്ന് ഡയറിയിൽ എഴുതിയിട്ടുണ്ട്. കൊറിയൻ സിനിമകൾക്കും ഗാനങ്ങൾക്കും പുറമെ ചൈനീസ്, തായ്, ജാപ്പനീസ് കലാരൂപങ്ങളോടുള്ള ഇഷ്ടവും ഇതിൽ പങ്കുവെക്കുന്നു.
advertisement
വീട്ടിലെ മർദ്ദനവും വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളും തങ്ങളെ തളർത്തിയതായി പെൺകുട്ടികൾ കുറിച്ചിട്ടുണ്ട്. "അടിയേറ്റ് ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണ്. ഇന്ത്യക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല" എന്നും കുറിപ്പിലുണ്ട്.
ഡിസിപി നിമിഷ് പാട്ടീലിന്റെ നേതൃത്വത്തിൽ പോലീസ് ഡയറിയിലെ വിവരങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്. പിതാവിന് ഓഹരി വിപണിയിൽ വലിയ നഷ്ടം സംഭവിച്ചതായും കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മോശമായിരുന്നുവെന്നും പറയപ്പെടുന്നു.
കൊറിയൻ അധിഷ്ഠിതമായ ഒരു 'ലവ് ഗെയിമിന്' പെൺകുട്ടികൾ അടിമകളായിരുന്നുവെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഇവർ സ്കൂളിൽ പോയിരുന്നില്ലെന്നും മുറിക്കുള്ളിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുറച്ചു ദിവസങ്ങളായി മൊബൈൽ ഫോൺ ഉപയോഗത്തിന് മാതാപിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തിയത് പെൺകുട്ടികളെ പ്രകോപിപ്പിച്ചിരിക്കാമെന്ന് എസിപി അതുൽ കുമാർ സിംഗ് പറഞ്ഞു. രണ്ട് സഹോദരിമാർ കൈകൾ കോർത്തുപിടിച്ചാണ് താഴേക്ക് ചാടിയത്. ഉറങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ് എഴുന്നേറ്റ കുട്ടികൾ ബാൽക്കണിയിൽ നിന്ന് ചാടുകയായിരുന്നുവെന്ന് പിതാവ് മൊഴി നൽകി. കൗമാരപ്രായക്കാർ ഗെയിമുകളിലെ സാങ്കൽപ്പിക ലോകത്തെ സ്വന്തം സ്വത്വമായി കാണുന്നതിന്റെ അപകടത്തെക്കുറിച്ച് മനഃശാസ്ത്ര വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
