“കർഷകർക്ക് വേണ്ടി നിൽക്കുന്ന കുൽവിന്ദർ കൗറിന് ഐകദാർഢ്യം പ്രകടിപ്പിക്കുന്നതിന് വേണ്ടി ഞങ്ങൾ എട്ട് ഗ്രാമുള്ള (ഒരു പവൻ) ഒരു സ്വർണമോതിരം അയക്കുകയാണ്. രാജ്യത്തെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധ സമരത്തിൽ അവരുടെ അമ്മയും പങ്കെടുത്തിരുന്നു,” ടിഡിപികെ ജനറൽ സെക്രട്ടറി കെയു രാമകൃഷ്ണൻ ശനിയാഴ്ച പറഞ്ഞു. തിങ്കളാഴ്ചയാണ് സംഘടന സ്വർണമോതിരം അയയ്ക്കാൻ പോവുന്നത്.
“ഞങ്ങൾ സ്വർണമോതിരം കുൽവിന്ദറിൻെറ വീട്ടിലേ വിലാസത്തിലേക്കാണ് അയക്കുന്നത്. ഇനി അഥവാ കൊറിയർ സർവീസുകാർ സ്വർണമോതിരം എടുക്കില്ലെങ്കിൽ ഞങ്ങൾ ഒരു പ്രതിനിധിയെ വിമാനത്തിലോ തീവണ്ടിയിലോ ആയി പഞ്ചാബിലേക്ക് അയക്കും. അവിടെ ചെന്ന് കുൽവിന്ദറിനെ നേരിട്ട് അഭിനന്ദിച്ച് മോതിരം സമ്മാനിക്കും. പെരിയാറിൻെറ കുറച്ച് പുസ്തകങ്ങളും അവർക്ക് നൽകും,” രാമകൃഷ്ണൻ പറഞ്ഞു.
advertisement
കുൽവിന്ദറിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഞായറാഴ്ച നിരവധി കർഷക സംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. കുൽവീന്ദറിനെതിരായ എഫ്ഐആർ റദ്ദാക്കണമെന്നും വിഷയത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്നുമാണ് സംഘടനകൾ ആവശ്യപ്പെടുന്നത്. മൊഹാലി പോലീസിൻെറ കീഴിലുള്ള മൂന്നംഗ പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസിൽ അന്വേഷണം നടത്തുന്നത്. സിറ്റി പോലീസ് സൂപ്രണ്ട് ഹർബീർ സിങ് അത്വാളാണ് കേസ് അന്വേഷണത്തിൻെറ നേതൃത്വം വഹിക്കുന്നത്.
കങ്കണ മുമ്പ് നടത്തിയ പരാമർശങ്ങളിൽ വിയോജിപ്പും ദേഷ്യവും ഉള്ളത് കാരണമാവാം കുൽവിന്ദർ ഇത്തരമൊരു കാര്യം ചെയ്തതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതികരിച്ചിരുന്നു. സംഭവിച്ചത് നിർഭാഗ്യകരമായ കാര്യമാണ്. എന്നാൽ, സംസ്ഥാനത്തുള്ളവരെ മുഴുവൻ തീവ്രവാദികളായി ചിത്രീകരിക്കുന്ന കങ്കണയുടെ നിലപാട് ശരിയല്ലെന്നും ഭഗവന്ത് മൻ പറഞ്ഞു.
കര്‍ഷക സമരങ്ങളില്‍ പങ്കെടുത്ത പഞ്ചാബിലെ സ്ത്രീകളെപ്പറ്റി കങ്കണ മുമ്പ് നടത്തിയ വിവാദ പരാമര്‍ശങ്ങളാണ് കുല്‍വിന്ദറിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തന്റെ അമ്മയും കര്‍ഷക സമരത്തില്‍ പങ്കെടുത്തയാളാണെന്ന് കുല്‍വിന്ദര്‍ പറഞ്ഞിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ കുല്‍വിന്ദറെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
പഞ്ചാബിലെ സുല്‍ത്താന്‍പൂര്‍ ലോഥി സ്വദേശിയാണ് കുല്‍വിന്ദര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ചണ്ഡീഗഢ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍. ഇവരുടെ ഭര്‍ത്താവും സിഐഎസ്എഫ് ഉദ്യേഗസ്ഥനാണ്. കുല്‍വിന്ദറിന്റെ സഹോദരനായ ഷേര്‍ സിംഗ് ഒരു കര്‍ഷക നേതാവാണ്. കൂടാതെ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.
സംഭവത്തിന് പിന്നാലെ കുല്‍വിന്ദറിനെ കസ്റ്റഡിയിലെടുത്തിരുന്നു. വിഷയം അന്വേഷിക്കാന്‍ സിഐഎസ്എഫ് പ്രത്യേകം സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധന കഴിഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു സിഐഎസ്എഫ് ഉദ്യോഗസ്ഥ തന്‍റെ നേരെ വന്ന് മുഖത്തടിച്ചതെന്ന് കങ്കണ റണൗട്ട് പറഞ്ഞു.