മെഡിക്കൽ സർട്ടിഫിക്കറ്റുകളും മരുന്നുകളുമായി എത്തിയ രാജേഷിന്റെ അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് അദ്ദേഹം ഉടുതുണി അഴിച്ചുമാറ്റി ശസ്ത്രക്രിയ കഴിഞ്ഞ മുറിവ് കാണിച്ചു കൊടുത്തത്. ഈ ദൃശ്യങ്ങൾ സഹപ്രവർത്തകർ മൊബൈലിൽ പകർത്തിയതോടെ റെയിൽവേ വാട്സാപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധം ഉയർന്നു. ഇത്രയും വേദനയനുഭവിക്കുന്ന ജീവനക്കാരനോടുള്ള അധികൃതരുടെ സമീപനം തികച്ചും അമാനുഷികമാണെന്ന് സഹപ്രവർത്തകരും നെറ്റിസൺസും വിമർശിച്ചു.
ഇത്രയൊക്കെ ചെയ്തിട്ടും ആദ്യം അദ്ദേഹത്തിന് അവധി നൽകാൻ അധികൃതർ തയ്യാറായില്ല. ഒടുവിൽ യൂണിയൻ നേതാക്കൾ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് അവധി അനുവദിച്ചത്. ഫെബ്രുവരി 22 മുതൽ 28 വരെയായിരുന്നു രാജേഷിന് ആദ്യം അവധി നൽകിയിരുന്നത്. എന്നാൽ മുറിവ് ഉണങ്ങാത്തതിനാൽ റെയിൽവേ ഹെൽത്ത് യൂണിറ്റിന്റെ നിർദ്ദേശപ്രകാരം അവധി നീട്ടാൻ അപേക്ഷിച്ചപ്പോഴാണ് ഉദ്യോഗസ്ഥൻ തടസ്സം നിന്നത്.
advertisement
സംഭവം ലജ്ജാകരമാണെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ (AILRSA) സെക്രട്ടറി ജനറൽ കെ.സി. ജെയിംസ് പ്രതികരിച്ചു. ഉത്സവകാലങ്ങളിലും മറ്റും കുടുംബങ്ങളെ സുരക്ഷിതമായി എത്തിക്കാൻ രാപ്പകൽ ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാർ ഇത്തരം മോശം പെരുമാറ്റങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്നത് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പല റെയിൽവേ ജീവനക്കാരും തങ്ങളും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ അത് അവധി നൽകാൻ മതിയായ രേഖയായി കണക്കാക്കണമെന്നും, രോഗം തെളിയിക്കാൻ വസ്ത്രം അഴിക്കേണ്ടി വരുന്നത് ഒരു ഉദ്യോഗസ്ഥനും ഉണ്ടാകാൻ പാടില്ലാത്ത ദുരവസ്ഥയാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ലഖ്‌നൗ ഡിവിഷൻ അധികൃതർ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
