കേരളത്തിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകാന്‍ ക്ഷണിച്ചിട്ടുണ്ട്. രാഹുല്‍ കേരളത്തില്‍ സ്ഥാനാര്‍ഥിയാകുന്നത് പ്രവര്‍ത്തകരില്‍ വികാരം ഉണ്ടാക്കുന്നതാണ്. എന്നാൽ അതിന് രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചെന്ന് വിശ്വസിക്കുന്നില്ല. രാഹുലിനെ ആദ്യം ക്ഷണിച്ചത് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതൃത്വമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ അനകൂലമായി പ്രതികരിച്ചിട്ടില്ല. അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണെന്നും പി.സി ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
രാഹുല്‍ അധികാരത്തിലെത്തിയാല്‍ പിന്തുണയ്‌ക്കേണ്ട പല പാര്‍ട്ടികള്‍ പല സംസ്ഥാനങ്ങളിലും പരസ്പരം മത്സരിക്കുന്നുണ്ട്. ഇത് ഇന്ത്യ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ട് രാഹുലിന്റെ മത്സരം എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് പ്രസക്തിയില്ല. കോണ്‍ഗ്രസ് നേതാവെന്ന നിലയിലാണ് രാഹുല്‍ മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ദേശീയ നേതാക്കള്‍ ഒന്നിലേറെ സീറ്റില്‍ മത്സരിക്കുന്നത് സ്വാഭാവികമാണ്. ദക്ഷിണേന്ത്യയില്‍ കൂടി രാഹുല്‍ മത്സരിക്കണമെന്നാണ് തന്റെ വ്യക്തമപരമായ അഭിപ്രായം. അത് എവിടെയാണെന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. വയനാട് കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണ്. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യു.ഡി.എഫിന് അനുകൂലമാണ്. രാഹുല്‍ വന്നാലും വന്നില്ലെങ്കിലും അദ്ദേഹം 20 മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും പി.സി ചാക്കോ പറഞ്ഞു.
advertisement
Also Read രാഹുലിനെതിരെ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്? പിണറായിക്ക് മറുപടിയുമായി ചെന്നിത്തല
കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയ പക്വമായ നിലയിലല്ല. കുറെക്കാലമായി രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ സ്ഥാനാര്‍ഥിത്വവും പാര്‍ട്ടി ഭാരവാഹിത്വവുമൊക്കെ വീതംവയ്ക്കുകയാണ്. പരിചയ സമ്പന്നരായ നേതാക്കള്‍ ഉണ്ടെങ്കിലും സങ്കുചിതമായി മാത്രമെ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നൂള്ളൂവെന്നും ചാക്കോ പറഞ്ഞു.