കഴിഞ്ഞ ദിവസം വിഎച്ച്പി സംസ്ഥാന ഘടകത്തിന്റെ ലൗ ജിഹാദ് ഹെല്‍പ്പ് ലൈനിലേക്ക് ഒരു കോള്‍ വന്നു. ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളായിരുന്നു അത്.
രാമനഗര സ്വദേശിയായ പെണ്‍കുട്ടി മുസ്ലീം യുവാവുമായി പ്രണയത്തിലായെന്നും അയാളുടെ കൈയ്യില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിക്കണമെന്നുമായിരുന്നു മാതാപിതാക്കളുടെ ആവശ്യം.
തന്റെ സഹപാഠിയുടെ സഹോദരനുമായാണ് പെണ്‍കുട്ടി പ്രണയത്തിലായത്. 2021ലാണ് സംഭവം നടന്നത്. എന്നാല്‍ ഈയടുത്താണ് വിഎച്ച്പി ഹെല്‍പ്പലൈനിലൂടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
“ലൗ ജിഹാദിന്റെ ഇര മാത്രമല്ല ഈ പെണ്‍കുട്ടി. തന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ജീവിക്കാന്‍ അവള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. പതിനെട്ട് വയസ് തികയുന്നതിന് മുമ്പെ അവള്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് തങ്ങളുടെ മകളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ചു. പിന്നീട് സത്യാവസ്ഥ ബോധ്യപ്പെടുത്തി ആ പെണ്‍കുട്ടിയെ തിരിച്ച് കൊണ്ടുവരാന്‍ ഞങ്ങള്‍ക്കായി. ആ യുവാവ് വിവാഹിതനാണെന്നും ഹിന്ദു പെണ്‍കുട്ടികളെ ലക്ഷ്യമിടുന്ന ലൗ ജിഹാദാണിതെന്നും പെണ്‍കുട്ടിയെ പറഞ്ഞ് മനസ്സിലാക്കി. പെണ്‍കുട്ടിയെ ഞങ്ങള്‍ക്ക് രക്ഷിക്കാനായി. എന്നാല്‍ ഇനിയും ധാരാളം പേരെ രക്ഷിക്കാനുണ്ട്,” വിഎച്ച്പി പ്രതിനിധി പറയുന്നു.
advertisement
ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്ന മൈസൂരു സ്വദേശിനിയാണ് സ്മിത (യഥാർത്ഥ പേരല്ല). ബെംഗളുരു സ്വദേശിയായ യുവാവിനെയാണ് ഇവര്‍ വിവാഹം കഴിച്ചത്. പിന്നീട് ഈ ദമ്പതികള്‍ വൈറ്റ്ഫീല്‍ഡിലേക്ക് താമസം മാറിയിരുന്നു. അവിടെ വെച്ച് കണ്ട ഒരു മുസ്ലിം യുവാവുമായി യുവതി പ്രണയത്തിലായി. തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി ഈ യുവാവിനൊപ്പം പോകുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ വിഎച്ച്പി ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ചു. തങ്ങളുടെ മകളെ തിരികെകൊണ്ടുവരാന്‍ സഹായിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
“ആദ്യമൊക്കെ യുവതി ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. കുറെ തവണ യുവതിയുമായി സംസാരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. പിന്നീട് ഇതില്‍ നിന്ന് ഞങ്ങള്‍ പിന്‍മാറി. കാരണം രണ്ട് പേരും പ്രായപൂര്‍ത്തിയായവരാണ്. പരസ്പര സമ്മതത്തോടെയാണ് അവര്‍ ഈ തീരുമാനമെടുത്തത്,” വിഎച്ച്പി പ്രതിനിധി പറഞ്ഞു.
നിരവധി ഹിന്ദു സംഘടനകളുമായി ചേര്‍ന്നാണ് വിഎച്ച്പി ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എല്ലാ നിയമസഹായം നല്‍കാനും ശ്രമിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള ദുരിതങ്ങൾ അനുഭവിക്കുന്ന ബിജെപി പ്രവര്‍ത്തകരെ സഹായിക്കാനും ലൗ ജിഹാദിനിരയായ പെണ്‍കുട്ടികളെ രക്ഷിക്കാനുമായാണ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. വിഎച്ച്പിയും ബജ്‌റംഗ് ദളും ചേര്‍ന്നാണ് ഈ ഹെല്‍പ്പ് ലൈന്‍ സംരംഭം സംസ്ഥാന വ്യാപകമാക്കിയത്.
അതേസമയം, സമൂഹത്തിലെ വിദ്വേഷപ്രചരണം തടയാന്‍ ‘പീസ് ഫുള്‍ കര്‍ണാടക’ എന്ന പേരില്‍ ഒരു ഹെല്‍പ്പ് ലൈന്‍ രൂപീകരിക്കുമെന്ന് കാബിനറ്റ് മന്ത്രി എം.ബി. പാട്ടില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഎച്ച്പിയുടെ ഹെല്‍പ്പ് ലൈന്‍ സജീവമാകുന്നത്.
“സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് നിരവധി ബിജെപി പ്രവര്‍ത്തകരാണ് ദുരിതത്തിലായത്. നിരവധി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയിരുന്നു. അത്തരം കേസുകളില്‍ പ്രവര്‍ത്തകര്‍ക്ക് നിയമസഹായം ലഭ്യമാക്കാന്‍ അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ഹെല്‍പ്പ് ലൈന്‍ ആരംഭിക്കുമെന്ന്,” ബംഗളുരു എംപി തേജസ്വി സൂര്യ പറഞ്ഞിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് ക്യാബിനറ്റ് മന്ത്രി എം.ബി. പാട്ടില്‍ പീസ്ഫുള്‍ കര്‍ണാടക ഹെല്‍പ്പ് ലൈന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍പ്പ് ലൈന്‍ ആരംഭിക്കാനാണ് ബിജെപി സംസ്ഥാന ഘടകം ശ്രമിക്കുന്നത്. ദുരിതമനുഭവിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിയമ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി പ്രത്യേക സംഘത്തിന് പരിശീലനം നല്‍കിവരികയാണെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.
“ഹെല്‍പ്പ് ലൈനില്‍ ആര്‍ക്കൊക്കെ വിളിക്കാം എന്തൊക്കെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാം എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വ്യക്തത വരുത്തണം. ഒരു ന്യൂനപക്ഷ സമുദായത്തിന് വേണ്ടിയാണോ അതോ പൊതുജനങ്ങള്‍ക്ക് വേണ്ടിയാണോ ഈ ഹെല്‍പ്പ് ലൈന്‍ എന്ന കാര്യം കോണ്‍ഗ്രസ് വ്യക്തമാക്കണം,” എന്ന് ഉഡുപ്പി എംഎല്‍എ യശ്പാല്‍ സുവര്‍ണ്ണ പറഞ്ഞത്.
അതേസമയം വിഎച്ച്പി ആരംഭിച്ച ഹെല്‍പ്പ് ലൈനിലേക്ക് ഒരു മാസം 90 മുതല്‍ 100 കോളുകളാണ് വരുന്നത്. ഹിന്ദുപെണ്‍കുട്ടികളെ രക്ഷിക്കണമെന്നും ഹിന്ദുക്കള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ നടപടി എടുക്കണമെന്നുമാവശ്യപ്പെട്ടാണ് നിരവധി പേര്‍ വിളിക്കുന്നതെന്ന് പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു.
“ലൗ ജിഹാദ്, പോലീസ് പീഡനം, സദാചാര പോലീസ്, തുടങ്ങി നിരവധി പരാതികളാണ് ഹെല്‍പ്പ് ലൈനിലൂടെ ലഭിക്കുന്നത്,” വിഎച്ച്പി നേതാവ് ഗിരീഷ് ഭരദ്വാജ് പറഞ്ഞു.
“കോണ്‍ഗ്രസിന്റെ ഹെല്‍പ്പ് ലൈന്‍ ഒരു പ്രത്യേക വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രമാണ്. സദാചാര പോലീസ്, സാമുദായിക കലാപം എന്നിവ ഇല്ലാതാക്കാനാണ് ഹെല്‍പ്പ് ലൈന്‍ എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നിട്ട് എന്തുകൊണ്ട് ഇതില്‍പ്പെടുന്ന ഒരു പ്രത്യേക വിഭാഗത്തെപ്പറ്റി പറയാന്‍ കോണ്‍ഗ്രസ് മടിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെപ്പറ്റി എന്തെങ്കിലും മിണ്ടാന്‍ അവര്‍ക്ക് കഴിയുമോ? പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദക്ഷിണ കന്നഡയില്‍ നിന്ന് അറസ്റ്റ് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണ്? പീസ് ഹെല്‍പ്പ് ലൈന്‍ ആര്‍ക്ക് വേണ്ടിയാണ് എന്നുള്ള കാര്യം ഇനിയെങ്കിലും വ്യക്തമാക്കണം. ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രമാണോ? അതോ പൊതുജനങ്ങള്‍ക്ക് വേണ്ടിയോ?,” ഗിരീഷ് ഭരത്വാജ് പറഞ്ഞു.
നൂറുകണക്കിന് പെണ്‍കുട്ടികളാണ് ലൗ ജിഹാദിന്റെ കെണിയില്‍ വീഴുന്നത് എന്ന് വിഎച്ച്പി നേതാക്കള്‍ പറയുന്നു. ഹിന്ദു ധര്‍മ്മം സംരക്ഷിക്കാനും ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുമായി പ്രവര്‍ത്തിക്കുന്ന നിരവധി ചെറുപ്പക്കാര്‍ ആക്രമിക്കപ്പെടുകയാണ്. അവരെ സഹായിക്കാന്‍ ആരും മുന്നോട്ട് വരുന്നില്ലെന്നും വിഎച്ച്പി നേതൃത്വം അറിയിച്ചു.
‘പ്രവീണ്‍ നെട്ടാരു, ശരത് മഡിവാല, രുദ്രേഷ് എന്നിവരുടെ കേസ് എടുത്ത് നോക്കൂ. അവര്‍ ഞങ്ങളുടെ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെട്ടിരുന്നുവെങ്കിൽ അവരെ രക്ഷിക്കാനാകുമായിരുന്നു. ഹിന്ദുക്കള്‍ സുരക്ഷിതരായിരിക്കണം. അക്കാര്യം ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം,” വിഎച്ച്പി നേതൃത്വം അറിയിച്ചു.
അതേസമയം ഹെല്‍പ്പ് ലൈനിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് വരുന്ന ഓരോരുത്തര്‍ക്കും നിയമസഹായം,മെഡിക്കല്‍ സേവനം എന്നിവ നല്‍കാന്‍ തങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും നേതൃത്വം അറിയിച്ചു. 20 അംഗങ്ങള്‍ അടങ്ങുന്ന വിദഗ്ധ ഗ്രൂപ്പിന്റെ സേവനവും പരാതിക്കാര്‍ക്ക് ലഭ്യമാക്കാറുണ്ടെന്നും പാര്‍ട്ടി വൃത്തം അറിയിച്ചു.
“നിരവധി ഹിന്ദു പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. അവരെ പിന്നീട് ലഹരിമരുന്ന് കള്ളക്കടത്തിനായി ഉപയോഗിക്കുന്നു. കര്‍ണാടകയുടെ തീരപ്രദേശങ്ങളിലാണ് ഇത് നടക്കുന്നത്. ഇവയ്‌ക്കെതിരെയാണ് ഞങ്ങള്‍ ലൗ ജിഹാദ് ഹെല്‍പ്പ്‌ലെന്‍ ആരംഭിച്ചത്,’ വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.