ആകെയുള്ള 230 സീറ്റുകളിൽ 162 ഇടത്താണ് ബിജെപി ജയമുറപ്പിച്ചത്. കോൺഗ്രസ് 66 സീറ്റുകളിലേക്ക് ചുരുങ്ങി. 2018ൽ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു കോൺഗ്രസ്. അന്ന് കോൺഗ്രസിന് 114 സീറ്റും ബിജെപിക്ക് 109 സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസിലെ ചില എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിച്ചാണ് അന്ന് ബിജെപി ഭരണം പിടിച്ചത്.
മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചതും ഇന്ത്യാ മുന്നണിയിലെ ഭിന്നതയും കോൺഗ്രസിന്‍റെ വലിയ തോൽവിക്ക് കാരണമെന്ന വിലയിരുത്തൽ ശക്തമാണ്. പാർട്ടിയുടെ പ്രചാരണം നയിച്ച കമൽനാഥ് ഒളിഞ്ഞുംതെളിഞ്ഞും മൃദുഹിന്ദുത്വ നിലപാട് ആവർത്തിച്ചുകൊണ്ടിരുന്നു. ബിജെപിയേക്കാൾ ആവേശത്തോടെ രാമക്ഷേത്ര വിഷയം കമൽനാഥ് പല സമയങ്ങളിലും ഉയർത്തിക്കാട്ടി. രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജയുടെ തലേദിവസം ക്ഷേത്രനിർമാണത്തിന് മധ്യപ്രദേശ് കോൺഗ്രസ് വക 11 വെള്ളിക്കട്ടകൾ നൽകുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്വീകരിച്ച നിലപാടുകളും വേഷവിധാനത്തിൽ ഉൾപ്പടെയുള്ള മാറ്റങ്ങളും ഏറെ ചർച്ചയായിരുന്നു. ത്രിശൂലവുമായി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയതും വലിയ വാർത്തയായിരുന്നു.
advertisement
Also Read- Telengana Election Result 2023: തെലങ്കാനയിൽ ബി ആർ എസിന് കോൺഗ്രസിന്റെ വി ആർ എസ്
ഇതുകൂടാതെ പുതിയതായി രൂപംകൊണ്ട ഇന്ത്യ മുന്നണിയിലെ പടലപിണക്കങ്ങളും കോൺഗ്രസിന്‍റെ തകർച്ചയ്ക്ക് കാരണമായി. മധ്യപ്രദേശിൽ കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിയും ജെഡിയുവുമെല്ലാം സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുപോകുമ്പോൾ പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങളും സീറ്റ് ലഭിക്കാത്തവരുടെ അതൃപ്തിയുമൊക്കെ ബിജെപിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇവയൊക്കെ പാർട്ടിയുടെ വിജയസാധ്യതകളെ ബാധിക്കുമോയെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി ഉജ്ജ്വലവിജയം നേടുകയായിരുന്നു ബിജെപി.