മികച്ച കാഴ്ച ഒരുക്കാൻ കഴിയുമെങ്കിൽ മലയില്‍ ദീപം കൊളുത്തുന്നതില്‍ എന്താണ് പ്രശ്‌നമെന്നും ഹൈക്കോടതി ചോദിച്ചു. തിരുപ്പറംകുണ്ഡ്രം മലയിലെ ദീപത്തൂണിലാണോ അതോ പതിറ്റാണ്ടുകളായി പരമ്പരാഗതമായി ദീപം തെളിയിച്ചുവരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്ന ഉച്ചി പിള്ളയാര്‍ ക്ഷേത്രത്തിലാണോ ആചാരപരമായ ദീപം തെളിയിക്കേണ്ടതെന്ന് എന്നത് സംബന്ധിച്ച പശ്ചാത്തലത്തിലാണ് തർക്കം ഉയര്‍ന്നുവന്നത്.
ക്ഷേത്രവും സമീപത്തുള്ള ഒരു ദര്‍ഗയും ഉള്‍പ്പെടുന്ന തുരുപ്പറംകുണ്ഡ്രം മലയില്‍ ദീപം തെളിയിക്കുന്നതിനെച്ചൊല്ലി തര്‍ക്കം തുടരുകയാണ്. ദീപത്തൂണില്‍ കാര്‍ത്തികവിളക്ക് ദീപം തെളിയിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണിത്.
advertisement
ഡിസംബര്‍ നാലിനുള്ളിൽ ദീപത്തൂണ്‍ സ്തംഭത്തില്‍ വിളക്ക് തെളിയിക്കാനാണ് മദ്രാസ് ഹൈക്കോടതി ആദ്യം ഉത്തരവിട്ടത്. തർക്കം രൂക്ഷമായതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഭക്തര്‍ക്ക് ദീപം തെളിയിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.
എന്നാല്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി വിധി നടപ്പാക്കാന്‍ വിസമ്മതിച്ചു. പിന്നാലെ ഹിന്ദു അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസുമായുള്ള ഏറ്റുമുട്ടലിലേക്കും ഇത് നയിച്ചു. അതിന് ശേഷം ഒരു വലിയ രാഷ്ട്രീയ, ജുഡീഷ്യല്‍ ഏറ്റുമുട്ടലിലേക്ക് സംഭവം എത്തിപ്പെട്ടു.
ദീപം തെളിയിക്കല്‍ വിവാദം: മദ്രസ് ഹൈക്കോടതിയില്‍ സംഭവിച്ചതെന്ത്?
കഴിഞ്ഞ 100 വര്‍ഷമായി ചെയ്തുവരുന്നത് പോലെ ഈ വര്‍ഷവും തിരുപ്പറംകുണ്ഡ്രം മലയില്‍ ഉച്ചി പള്ളിയാര്‍ ക്ഷേത്രത്തിന് മുകളിലാണ് ദീപം തെളിയിക്കേണ്ടതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തമിഴ്‌നാടിന്റെ അഡ്വക്കേറ്റ് ജനറല്‍ പി.എസ് രാമന്‍ ഹൈക്കോടതിയിൽ ആവര്‍ത്തിച്ചു.
താന്‍ കണ്ടെത്തിയ മറ്റൊരു സ്ഥലത്ത് ദീപം തെളിയിക്കണമെന്ന് നിര്‍ബന്ധിച്ച് ഒരു വ്യക്തി റിട്ട് ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ കേസ് ഉയര്‍ന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥലമാണ് ദര്‍ഗയ്ക്ക സ്മീപമുള്ള ദീപത്തൂണ്‍.
ഇത് പൊതുതാത്പര്യ ഹര്‍ജിയല്ലെന്നും മറിച്ച് സ്വകാര്യ താത്പര്യ റിട്ട് ഹര്‍ജി മാത്രമാണെന്നും പി.എസ് . രാമൻ ഊന്നിപ്പറഞ്ഞു. തിരുപ്പറംകുണ്ഡ്രം ക്ഷേത്രത്തില്‍ വിളക്ക് കൊളുത്താന്‍ ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാര്‍ക്ക് നിയമപരമായി അവകാശമില്ലെന്നും സര്‍ക്കാര്‍ നിലപാട് അറിയിച്ചു.
ഹര്‍ജി നല്‍കിയയാള്‍ ആദ്യം ദീപത്തൂണിന്റെ നിലനില്‍പ്പും ആചാരത്തിന്റെ ഭാഗമായി അതില്‍ ദീപം തെളിയിക്കേണ്ടതിന്റെ ആവശ്യകതയും തെളിയിക്കണമെന്നും എജി വാദിച്ചു. എപ്പോഴെങ്കിലും അവിടെ ദീപം തെളിയിച്ചിരുന്നുവെന്നത് സ്ഥാപിക്കുന്നത് കുറഞ്ഞത് ഒരു തെളിവ് പോലും കോടതിക്ക് മുന്നില്‍ ഹര്‍ജിക്കാരൻ സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന്റെയും ദര്‍ഗയുടെയും അധികാരികള്‍ സമാധാനപരമായി പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ആ സമാധാനം തകര്‍ക്കാന്‍ ഒരു കാരണവുമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ നടത്തിയ ജൂഡീഷ്യല്‍ നിരീക്ഷണങ്ങള്‍ പരാമര്‍ശിച്ച് എജി പറഞ്ഞു. ഹര്‍ജിക്കാരന്‍ ദര്‍ഗയെ കക്ഷി ചേര്‍ത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ നിലവിലെ സ്ഥിതി തുടരാന്‍ ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനും അനുകൂല നിലപാട് സ്വീകരിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പാരമ്പര്യം ഉപേക്ഷിക്കപ്പെട്ടു എന്ന ജസ്റ്റിസ് സ്വാമിനാഥന്‍ പറയുന്നതിന് തെളിവ് എവിടെയെന്ന് എജി ചോദിച്ചു. പാരമ്പര്യവും കൈവിട്ടുവെന്നതിന് വസ്തുതാപരമായ ഒരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം വാദിച്ചു...
ലോക്‌സഭയിലും പ്രതിഷേധം
തമിഴ്‌നാട് സനാതന ധര്‍മ വിരുദ്ധതയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ ലോക് സഭയില്‍ തമിഴ്‌നാട് സർക്കാരിനെതിരേ ശക്തമായ ആരോപണം ഉന്നയിക്കുകയുണ്ടായി. ഇതിന് പിന്നാലെ ലോക്‌സഭയില്‍ കടുത്ത ബഹളം ഉണ്ടായി.
കാര്‍ത്തിക ദീപം തെളിയിക്കണമെന്ന ഉത്തരവ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം അവഗണിച്ചുവെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്‌നാട് സര്‍ക്കാരിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 13ന് തിരുപ്പറംകുണ്ഡ്രത്ത് സമാധാനപരമായ നിരാഹാര സമരത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ചും കോടതിയില്‍ വാദം നടന്നു. കര്‍ശനമായ വ്യവസ്ഥകളോടെയാണ് ജസ്റ്റിസ് എസ് ശ്രീമതി ഉപവാസ സമരം നടത്താന്‍ അനുമതി നല്‍കിയത്. പരമാവധി 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം, മുദ്രാവാക്യങ്ങള്‍ ഒഴിവാക്കണം, രാഷ്ട്രീയ നിലപാട് പ്രകടിപ്പിക്കാൻ പാടില്ല, നിരാഹാര സമരം മുഴുവന്‍ സമയവും വീഡിയോയില്‍ പകര്‍ത്തണം എന്നിങ്ങനെയുള്ള കര്‍ശനമായ ഉപാധികളോടെയാണ് ഉപവാസ സമരത്തിന് കോടതി അനുമതി നല്‍കിയത്.
