റാലികളിലെ സുരക്ഷാ വീഴ്ചകൾ മുൻനിർത്തിയായിരുന്നു കോടതിയുടെ വിമർശനം. "സമ്മേളനങ്ങളിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും?" എന്നായിരുന്നു കോടതിയുടെ ചോദ്യം. ഒരാഴ്ച മുൻപ് തിരുച്ചിറപ്പള്ളിയിൽ നടന്ന വിജയ്‌യുടെ റാലിയിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ഈ താക്കീത്.
തുടർച്ചയായ റാലികളിൽ ഉണ്ടാകുന്ന സുരക്ഷാ വീഴ്ചകളെക്കുറിച്ച് ജാഗ്രത പാലിക്കാൻ തമിഴ്നാട് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. നേതാക്കൾ സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും, രാഷ്ട്രീയ പാർട്ടികളുടെ റാലികൾക്ക് ഏകീകൃത സുരക്ഷാ നിയമങ്ങൾ കൊണ്ടുവരണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതിയുടെ ഈ മുന്നറിയിപ്പുകൾ പൂർണ്ണമായും അവഗണിക്കപ്പെട്ടതാണ് കരുരിലെ ദുരന്തത്തിന് വഴിവെച്ചതെന്നാണ് വിലയിരുത്തൽ. അതീവ ജനപ്രിയനായ വിജയ് പൊതുവേദികളിൽ എത്തുമ്പോൾ ഉണ്ടാകുന്ന ജനത്തിരക്ക് നിയന്ത്രിക്കുന്നതിൽ സംഘാടകർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും, ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം രാഷ്ട്രീയ നേതാവിനും സംഘാടകർക്കും ഉണ്ടാകുമെന്നുമുള്ള ഹൈക്കോടതിയുടെ മുന്നറിയിപ്പ് ശ്രദ്ധിക്കാത്തത് ദുരന്തത്തിന് ആക്കം കൂട്ടി.
advertisement
അതേസമയം, പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ റാലിയെ വിജയ് അഭിസംബോധന ചെയ്ത സംസാരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുട്ടികൾ ഉൾപ്പെടെ നിരവധി പേർ തളർന്നു വീണതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. ഉടൻ തന്നെ വിജയ് പ്രസംഗം നിർത്തി ആളുകൾക്ക് വെള്ളം വിതരണം ചെയ്യുകയും ആംബുലൻസുകൾ ഏർപ്പെടുത്തുകയും ചെയ്തു. തിക്കിലും തിരക്കിലും എട്ട് കുട്ടികളും 16 സ്ത്രീകളുമടക്കം 39 പേർ മരിച്ചതായി തമിഴ്‌നാട് മന്ത്രിമാർ സ്ഥിരീകരിച്ചു. 60-ൽ അധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ ഗുരുതരമായ വീഴ്ചയും മോശം ക്രമീകരണങ്ങളുമാണ് ദുരന്തത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികളും നാട്ടുകാരും ആരോപിച്ചു.
അനുമതി നൽകിയതിലും മൂന്നിരട്ടി പേർ റാലിയിൽ:
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, വിജയ്‌യുടെ കരൂർ റാലിക്ക് 10,000 പേർക്ക് മാത്രമാണ് പോലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ സംഘാടകർ കുറഞ്ഞ ആളുകൾ മാത്രമെ പങ്കെടുക്കൂ എന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും യഥാർത്ഥത്തിൽ 30,000 മുതൽ 35,000 വരെ ആളുകൾ റാലിയിൽ പങ്കെടുത്തു. വിജയ് വേദിയിലെത്താൻ ആറ് മണിക്കൂറോളം വൈകിയതും അലങ്കോലങ്ങൾക്ക് ആക്കം കൂട്ടി. വിജയ് സംസാരിച്ചു തുടങ്ങിയപ്പോൾ, അക്ഷമരായ ജനക്കൂട്ടം സ്റ്റേജിലേക്ക് തള്ളിക്കയറി ബാരിക്കേഡുകൾ തകർത്തു. ഇതാണ് തിക്കിലും തിരക്കിലും കലാശിച്ചത്. മണിക്കൂറുകളോളം കാത്തുനിന്നതിനെ തുടർന്നുള്ള ക്ഷീണവും ശ്വാസംമുട്ടലും കാരണം കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ബോധരഹിതരായി വീണു.
തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ റാലി നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് നടപ്പാതകൾ, തിരക്ക് ഉണ്ടാവാൻ സാധ്യതയുള്ള 'ചോക്ക് പോയിന്റുകൾ', തിരക്ക് നിയന്ത്രിക്കാൻ മതിയായ വളണ്ടിയർമാരുടെ അഭാവം എന്നിവ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. തന്റെ റാലികളിൽ നിബന്ധനകൾ ഏർപ്പെടുത്തുന്ന ഡിഎംകെ സർക്കാരിനെ വിജയ് അടുത്തിടെ വിമർശിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെയോ ആഭ്യന്തര മന്ത്രി അമിത് ഷായുടെയോ റാലികളിൽ ഇത്തരത്തിലുള്ള നിബന്ധനകൾ വെക്കാൻ ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. അപകടത്തെക്കുറിച്ച് തമിഴ്‌നാട് സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി.