ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 25 വിനോദസഞ്ചാരികളും പ്രദേശവാസിയായ ഒരു കുതിരസവാരിക്കാരനുമാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ വിനോദസഞ്ചാര മേഖലയെ തകര്‍ക്കാനും മതപരമായ ഭിന്നത വളര്‍ത്താനും ലക്ഷ്യമിട്ടുള്ള 'കാടത്തം' എന്നാണ് ഡോ. എസ് ജയശങ്കര്‍ ഇതിനെ വിശേഷിപ്പിച്ചത്.
പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരില്‍ രണ്ട് പേര്‍ പാക്കിസ്ഥാനികളും ഒരാള്‍ തദ്ദേശീയവാസിയുമാണെന്നാണ് കരുതുന്നത്. ഹിന്ദു മതവിശ്വാസികളായ പുരുഷന്മാരെ തോക്കിന്‍മുനയില്‍ നിര്‍ത്തുന്നതിനു മുമ്പ് തീവ്രവാദികള്‍ ആദ്യം അവരുടെ മതം ഉറപ്പിച്ചതായും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. നെതര്‍ലാന്‍ഡില്‍ ഒരു ടിവി ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement
ടൂറിസം പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനും മതപരമായ ഭിന്നത സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ആക്രമണം. മതത്തിന്റെ ഒരു ഘടകമാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്. തീവ്രമത ചിന്തകള്‍ വെച്ചുപുലര്‍ത്തുന്ന പാക്കിസ്ഥാന്‍ സൈനിക മേധാവിയാണുള്ളതെന്നും പഹല്‍ഗാം ആക്രമണം അദ്ദേഹത്തിന്റെ നിലപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജയശങ്കര്‍ വ്യക്തമാക്കി.
പഹല്‍ഗാമില്‍ ആക്രമണം നടക്കുന്നതിന് ഏതാണ്ട് ഒരാഴ്ച്ച മുമ്പ് ഏപ്രില്‍ 16-നാണ് അസിം മുനീര്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയത്. 'ദ്വിരാഷ്ട്ര' സിദ്ധാന്തത്തെ ആസ്പദമാക്കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മാത്രമല്ല കശ്മീര്‍ പാക്കിസ്ഥാന്റെ കഴുത്തിലെ ഞരമ്പാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹിന്ദുക്കളില്‍ നിന്നും തങ്ങള്‍ വ്യത്യസ്ഥരാണെന്ന് പാക്കിസ്ഥാനികള്‍ അവരുടെ കുട്ടികളെ പഠിപ്പിക്കണമെന്നും അസിം മുനീര്‍ ആഹ്വാനം ചെയ്തു.
ഈ മാസം ആദ്യം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിനിടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പഹല്‍ ആക്രമണത്തെ പാക് സൈനിക മേധാവിയുടെ പ്രസംഗവുമായി ബന്ധപ്പെടുത്തി സംസാരിച്ചിരുന്നു. പാക്കിസ്ഥാന്‍ സൈനിക മേധാവിയുടെ 'വര്‍ഗീയ വാചാടോപം' എന്നാണ് മിസ്രി അതിനെ വിശേഷിപ്പിച്ചത്.
പഹല്‍ഗാമില്‍ ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. വളരെകാലമായി ഇന്ത്യയുടെ നിരീക്ഷണത്തിലുള്ള തീവ്രവാദ സംഘടനയായ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' (ടിആര്‍എഫ്) ആണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കര്‍ ഇ-തൊയ്ബയുടെ പ്രതിനിധി സംഘടനയാണിത്.
ടിആര്‍എഫ് വളരെക്കാലമായി ഇന്ത്യയുടെ റഡാറില്‍ ഉണ്ടായിരുന്നു. ഇത് ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും ജയശങ്കര്‍ അറിയിച്ചു. ടിആര്‍എഫും ഹാഫിസ് സയീദിന്റെ ലഷ്‌കര്‍ ഇ-തൊയ്ബയുമായുള്ള ബന്ധത്തിന് ഇന്ത്യക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കമാന്‍ഡ് സെന്ററുകളെ കുറിച്ച് അറിയാമെന്നും മേയ് ഏഴിന് 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ ഇന്ത്യ ലക്ഷ്യമിട്ടത് ഈ കേന്ദ്രങ്ങളെ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഓപ്പറേഷന്‍ സിന്ദൂര്‍' ഒരു പുതിയ മാതൃക സൃഷ്ടിച്ചതായാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് ലോകത്തിനു മുമ്പില്‍ തീവ്രവാദത്തോടുള്ള ഇന്ത്യയുടെ 'അസഹിഷ്ണുത' നിലപാട് കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. മേയ് ഏഴിന് പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ച് തകര്‍ത്തതായും അദ്ദേഹം പറഞ്ഞു.
'ഓപ്പറേഷന്‍ സിന്ദൂറി'ന് മറുപടിയായി പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഡ്രോണ്‍ ആക്രമണം നടത്തുകയും നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുകയും ചെയ്തിരുന്നു. ഇന്ത്യ ഇതിനെ ശക്തമായി തിരിച്ചടിച്ചു. പാക്കിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ പത്തിലധികം സൈനിക കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി. പാക്കിസ്ഥാനെ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിച്ചേരാന്‍ നിര്‍ബന്ധിതരാക്കി.
യുദ്ധത്തിന്റെ പുക മറയില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. കരസേനാ മേധാവി ജനറല്‍ അസിം മുനീറിനെ അടുത്തിടെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു.