ശിവസേന നേതാവായ ഏക്‌നാഥ് ഷിന്‍ഡേയാണ് നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി. സര്‍ക്കാര്‍ നല്‍കിയ പരസ്യമാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. മോദി ഫോര്‍ ഇന്ത്യ, ഷിന്‍ഡേ ഫോര്‍ മഹാരാഷ്ട്ര എന്ന തലക്കെട്ടോടെയായിരുന്നു പരസ്യം. സംസ്ഥാനത്തെ എല്ലാ പ്രമുഖ പത്രങ്ങളിലും ഈ പരസ്യം അച്ചടിച്ച് വരികയും ചെയ്തിരുന്നു.
ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയും നിലവില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിനെക്കാള്‍ ഉന്നത പദവിയിലെത്തേണ്ടയാളാണ് ഷിന്‍ഡെ എന്ന സര്‍വേ ഫലങ്ങളും പരസ്യത്തോടൊപ്പം നല്‍കിയിരുന്നു.
advertisement
ശിവസേന ചിഹ്നവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിന്‍ഡെയുടെയും ചിത്രമാണ് പരസ്യത്തിലുള്ളത്. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ ചിത്രം പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടിയില്ല. പരസ്യത്തോടൊപ്പം ചില സര്‍വേ ഫലങ്ങളും നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ 26.1 ശതമാനം പേരും ഷിന്‍ഡേയുടെ മുഖ്യമന്ത്രി സ്ഥാനത്തെ പിന്തുണയ്ക്കുന്നവരാണ് എന്നാണ് പരസ്യത്തില്‍ പറയുന്നത്. 23.2 ശതമാനം പേര്‍ അടുത്ത മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് വരണമെന്ന് ആഗ്രഹിക്കുന്നുവെന്നും പറയുന്നു.
അതേസമയം 49.3 ശതമാനം പേരും ശിവസേന-ബിജെപി സഖ്യം കൂടുതല്‍ ശക്തിയാര്‍ജിക്കണമെന്നാഗ്രഹിക്കുന്നവരാണെന്നും പരസ്യത്തില്‍ പറയുന്നു.
വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പവാറിന്റെ നിര്‍ദേശം പിന്തുടരുകയാണോ?
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എന്‍സിപി നേതാവ് ശരദ് പവാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് നല്‍കിയ ഉപദേശം ബിജെപി പിന്തുടരുകയാണെന്ന അഭ്യൂഹങ്ങളും പരക്കുകയാണ്. സംസ്ഥാനത്തെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കി അതിലൂടെ ദേശീയ പാര്‍ട്ടികളുടെ ശക്തി വര്‍ധിപ്പിക്കണമെന്നായിരുന്നു പവാര്‍ നല്‍കിയ ഉപദേശം.
Also read-കർണാടകയിൽ ആർഎസ്എസിന് ഉൾപ്പെടെ ഭൂമി അനുവദിച്ചത് പുനഃപരിശോധിക്കാൻ സിദ്ധരാമയ്യ സർക്കാര്‍
ഇക്കാര്യം ബിജെപിയ്ക്കുള്ളിലെ ചിലര്‍ തന്നെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്‍ഡിഎ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രാദേശിക പാര്‍ട്ടികള്‍ക്ക് കരുത്തും ആത്മവിശ്വാസവും നല്‍കി മുന്നോട്ട് കൊണ്ടുവരാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് ചില നേതാക്കള്‍ തുറന്ന് പറഞ്ഞിരുന്നു.
മഹാരാഷ്ട്രയിലും ഇതേ തന്ത്രം തന്നെ പ്രയോഗിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ശിവസേന-ഷിന്‍ഡെ നേതൃത്വത്തിലായിരിക്കും വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് നേരിടുകയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം പരസ്യത്തിലുള്‍പ്പെടുത്തിയ സര്‍വേഫലം ശിവസേന വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് പാര്‍ട്ടി സൂചിപ്പിക്കുന്നത്. തങ്ങള്‍ സ്വതന്ത്രമല്ലെന്നും ബിജെപിയ്ക്ക് കീഴിലുള്ള ഒരു പാര്‍ട്ടിയാണ് തങ്ങളെന്നും വിചാരിക്കുന്ന നിരവധി ശിവസേന പ്രവര്‍ത്തകരുണ്ട്. അവര്‍ക്ക് ഈ സര്‍വേ ഫലം ഊര്‍ജം നല്‍കുമെന്നും ശിവസേനവൃത്തങ്ങള്‍ പറയുന്നു.
ബിജെപി നേതാവിനെക്കാള്‍ മെച്ചപ്പെട്ടയാളാണ് ഷിന്‍ഡേയെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പരസ്യമാണിത്. ഇതോടെ പാര്‍ട്ടിയുടെ പിന്തുണ വര്‍ധിക്കുമെന്നും കരുതുന്നു.
എല്ലാം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് ഫലം
തെരഞ്ഞെടുപ്പ് സര്‍വേ അനുസരിച്ച് മഹാരാഷ്ട്രയിലെ 30.2 ശതമാനം വോട്ടര്‍മാരും ബിജെപിയെ അനുകൂലിക്കുന്നവരാണ്. 16.2 ശതമാനം പേര്‍ മാത്രമാണ് ശിവസേനയെ പിന്തുണയ്ക്കുന്നത്. അതേസമയം 46 ശതമാനം പേര്‍ ബിജെപി-ഏക്‌നാഥ് ഷിന്‍ഡെ സഖ്യത്തെ പിന്തുണയ്ക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് ശിവസേന-ബിജെപി സഖ്യം വേണമെന്നാണ് ഇവരുടെ ആവശ്യം.
” ഏത് നേതാവാണ് കൂടുതല്‍ ജനകീയന്‍ എന്ന് തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് ഫലമാണ്. കാബിനറ്റ് മന്ത്രിയെന്ന നിലയില്‍ ഷിന്‍ഡേ പ്രശസ്തനായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയെന്ന നിലയിലും അദ്ദേഹം ജനസമ്മതനാണ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഷിന്‍ഡേ-ഫട്‌നാവിസ്-മോദി സഖ്യത്തില്‍ വിശ്വാസമുണ്ട്. സംസ്ഥാനതലത്തിലെ നേതാവെന്ന നിലയില്‍ ഫട്‌നാവിസിന് ജനങ്ങള്‍ രണ്ട് തവണ അവസരം വല്‍കിയിട്ടുണ്ട്. ശിവസേനയും ബിജെപിയും തമ്മില്‍ യാതൊരു തര്‍ക്കവും നിലവിലില്ല,’ എന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുളെ പറഞ്ഞു.
ബാല്‍താക്കറെയുടെ ചിത്രമില്ല
അതേസമയം ശിവസേന നല്‍കിയ പരസ്യത്തില്‍ നിന്ന് പാര്‍ട്ടി സ്ഥാപകന്‍ ബാല്‍താക്കറെയുടെ ചിത്രമൊഴിവാക്കിയതില്‍ വിമര്‍ശനമുയരുന്നുണ്ട്. പരസ്യത്തിനെതിരെ ശിവസേന എംപി സഞ്ജയ് റാവത്തും രംഗത്തെത്തിയിരുന്നു.
”ബാല്‍സാഹേബിന്റെ ശിവസേനയായിരുന്നു. എന്നാല്‍ ഈ പരസ്യം ഒരു കാര്യം വ്യക്തമാക്കി. ഇതിപ്പോള്‍ മോദി-ഷായുടെ ശിവസേനയാണ്,” എന്നായിരുന്നു റാവത്ത് പറഞ്ഞത്.
