സ്വന്തം ചിലവിൽ വെച്ച എ സി അദ്ദേഹം തന്നെ കൊണ്ടു പോയതിൽ തെറ്റൊന്നുമില്ലെന്നും താനാണ് അനുവാദം കൊടുത്തതെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. അദ്ദേഹം കോൺഗ്രസിൽ ചേരില്ലെന്ന് ഞാനിപ്പോഴും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ളയാളാണ്. അത്തരക്കാർ അവരുടെ പ്രത്യയശാസ്ത്രത്തിൽ വളരെ കണിശരായിരിക്കുമെന്നും റാം നരേഷ് പാണ്ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോണ്‍ഗ്രസിലേക്ക് എത്തിയത്. ''ഈ രാജ്യം രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ഒരു വലിയ കപ്പലാണ്. അത് അതിജീവിക്കുകയാണെങ്കില്‍ മറ്റു ചെറിയ പാര്‍ട്ടികളെയെല്ലാം വളരെ എളുപ്പത്തില്‍ അതിജീവിക്കാന്‍ സാധിക്കും. കോണ്‍ഗ്രസ് എന്നത് ഒരു ആശയമാണ്. ഈ രാജ്യത്തെ ഏറ്റവും പഴയതും ജനാധിപത്യമൂല്യമുള്ളതുമായ പാര്‍ട്ടിയാണിത്. ഞാന്‍ മാത്രമല്ല, കോണ്‍ഗ്രസില്ലാതെ ഈ രാജ്യം അതിജീവിക്കില്ലെന്ന് ഒരുപാട് പേര്‍ കരുതുന്നുണ്ട്. മഹാത്മാഗാന്ധിയുടെ ഏകത്വം, ഭഗത് സിങ്ങിന്റെ ധീരത, അംബേദ്ക്കറുടെ സമത്വം എന്നിവയെല്ലാം സംരക്ഷിക്കപ്പെടണം. ഇത് കൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്''- കോൺഗ്രസില്‍ എത്തിയതിന് പിന്നാലെ കനയ്യ കുമാർ പറഞ്ഞു.
advertisement
അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ജിഗ്‌നേഷ് മേവാനിയും കൂട്ടിച്ചേര്‍ത്തു. എന്റെയും കനയ്യയുടെയും കോണ്‍ഗ്രസ് പ്രവേശനം അതിന് സഹായിക്കുമെന്നും ബിജെപിയെ തൂത്തെറിയുമെന്നും മേവാനി അഭിപ്രായപ്പെട്ടു.
ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയനിലൂടെ ഉയര്‍ന്നുവന്ന കനയ്യ നിരവധി സമരങ്ങളിലൂടെ ശ്രദ്ധ നേടിയ വിപ്ലവ നേതാവായിരുന്നു. ആസാദി മുദ്രാവാക്യത്തിലൂടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ച കനയ്യ സിപിഐ ബിഹാര്‍ ഘടകവുമായി കലഹത്തിലായിരുന്നു.
തെരഞ്ഞെടുപ്പിലെ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംങ്, പാട്ന ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം, ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റണം എന്നി ആവശ്യങ്ങള്‍ കനയ്യ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചില്ല. ഇത് പാര്‍ട്ടി വിരുദ്ധമായിട്ടാണ് സിപിഐ കണ്ടത്. കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ അനുനയത്തിന് ശ്രമിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കണം, തെരഞ്ഞടുപ്പ് സമിതി ചെയര്‍മാനാക്കണം എന്നീ ആവശ്യങ്ങള്‍ നേതൃത്വത്തിന് മുന്‍പില്‍ അദ്ദേഹം വെച്ചിരുന്നു. ഇത് വരുന്ന ദേശീയ കൗണ്‍സലില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതിനിടെയാണ് കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശനം.
Also Read- കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നു; പുറത്താക്കിയെന്ന് സിപിഐ; നിർഭാഗ്യകരമെന്ന് കാനം രാജേന്ദ്രൻ
ജിഗ്നേഷ് മേവാനിയുമായുളള സൗഹൃദമാണ് കോണ്‍ഗ്രസ് എന്ന ചിന്തയിലേക്ക് കനയ്യയെ നയിച്ചത്. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹര്‍ദിക് പട്ടേലിന്റെ മധ്യസ്ഥതയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടി പ്രവേശനം സാധ്യമായത്. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാന്‍ പോകുന്ന പ്രശാന്ത് കിഷോറും അന്നത്തെ ചര്‍ച്ചയിലുണ്ടായിരുന്നു.
