വിനേഷ് ഫൊഗാട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവരെ ക്രമസമാധാനം ലംഘനത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനെതിരെയാണ് നീരജ് ചോപ്ര അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിച്ചത്.
താരങ്ങളെ പൊലീസ് വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച നീരജ് ചോപ്ര ഈ കാഴ്ച്ച ഏറെ വേദനിപ്പിക്കുന്നതാണെന്നും കുറച്ചു കൂടി നല്ല രീതിയിൽ ഇതിനെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും കുറിച്ചു.
advertisement
ഡബ്ല്യൂഎഫ്ഐ തലവൻ ബ്രിജ് ഭൂഷണ്‍ എം പിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ടാണ് ജന്തര്‍മന്ദറില്‍ നിന്ന് പുതിയ പാര്‍ലമെന്റിലേക്ക് ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’എന്ന പേരിൽ ഗുസ്തിതാരങ്ങൾ മാർച്ച് നടത്തിയത്.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്ന ഗുസ്തി താരങ്ങള്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമായി. സാക്ഷി മാലിക് ഉൾപ്പടെയുള്ള ഗുസ്തിതാരങ്ങളെ റോഡിൽ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. താരങ്ങളെ കസ്റ്റഡിയിലെടുത്ത് നീക്കിയതിനു പിന്നാലെ ജന്തർ മന്തറിലെ സമരവേദിയിലെ കൂടാരങ്ങളും പൊലീസ് പൊളിച്ചുനീക്കി.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധപരിപാടിയായ ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’ എന്തുവിലകൊടുത്തും നടത്തുമെന്ന് നേരത്തേ ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്‍റ് മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ഗുസ്തിതാരങ്ങൾ അവിടേക്ക് മാർച്ച് നടത്തിയത്.