ബ്രിജ് ഭൂഷൺ സിംഗിനെതിരായ പീഡന പരാതി; പ്രായപൂർത്തിയാകാത്ത ഗുസ്തി താരം മജിസ്ട്രേറ്റിന് മുൻപാകെ മൊഴി നൽകി
- Published by:Naseeba TC
- news18-malayalam
Last Updated:
പരാതി നൽകിയ മറ്റ് 6 വനിതാ താരങ്ങളുടെ മൊഴി കൂടി മജിസ്ട്രേറ്റിന് മുൻപാകെ ഉടൻ രേഖപ്പെടുത്തും
ദേശീയ ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പീഡന പരാതി ഉന്നയിച്ച പ്രായപൂർത്തിയാകാത്ത ഗുസ്തി താരം മജിസ്ട്രേറ്റിന് മുൻപാകെ മൊഴി നൽകി. സി ആർ പി സി സെക്ഷൻ 164 പ്രകാരം ബുധനാഴ്ചയാണ് പെൺകുട്ടി മോഴി രേഖപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ പരാതി നൽകിയ മറ്റ് 6 വനിതാ താരങ്ങളുടെ മൊഴി കൂടി മജിസ്ട്രേറ്റിന് മുൻപാകെ ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
1973 ലെ സിആര്‍പിസി 164-ാം വകുപ്പുപ്രകാരം മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തുന്ന മൊഴിയോ കുറ്റസമ്മതമോ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്. തുടർന്ന് അത് കേസിന്റെ അന്വേഷണമോ വിചാരണയോ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന് കൈമാറും. അതേസമയം സിആർപിസി സെക്ഷൻ 161 വകുപ്പ് പ്രകാരം പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെയുള്ള 7 വനിതാ ഗുസ്തി താരങ്ങളിൽ നിന്നും പോലീസ് മൊഴി എടുത്തിട്ടുണ്ട്. ഇതിൽ സെക്ഷൻ 161 പോലീസ് നടത്തുന്ന സാക്ഷി വിസ്താരത്തെ കേന്ദ്രീകരിച്ചാണ് നിലനിൽക്കുന്നത്.
Also Read- മഹാരാഷ്ട്ര കൂറുമാറ്റ കേസ്: ഏക്നാഥ് ഷിന്‍ഡെയ്ക്ക് ആശ്വാസം; രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാവില്ലെന്ന് സുപ്രീംകോടതി
കൂടാതെ കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിനോട് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആരോപണ വിധേയരായ ഇരകളുടെ മൊഴികൾ കോടതിയിൽ നേരിട്ട് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സമരക്കാരായ ഗുസ്തിക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു കോടതി പോലീസിന് നോട്ടീസ് അയച്ചത്. മെയ് 12 നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പോലീസിന് കോടതിയുടെ നിർദ്ദേശം.
advertisement
Also Read- കെജ്രിവാളിന് ജയം, കേന്ദ്രസർക്കാരിന് തിരിച്ചടി; ഉദ്യോഗസ്ഥ നിയമനത്തിന് അധികാരം ഡൽഹി സർക്കാരിനെന്ന് സുപ്രീംകോടതി
കഴിഞ്ഞ മാസമാണ് ഡബ്ല്യുഎഫ്‌ഐ മേധാവിയായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗിക ആരോപണത്തെ തുടർന്ന് പോക്സോ കേസ് ഉൾപ്പെടെ രണ്ട് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തേത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലും രണ്ടാമത്തേത് പ്രായപൂർത്തിയായവരുടെ പരാതിയിലുമാണ് കേസെടുത്തിരിക്കുന്നത്.
കൂടാതെ നിലവിലെ പരാതിക്കാർ ഉൾപ്പെട്ട ടൂർണമെന്റുകളെ കുറിച്ചുള്ള വിവരങ്ങളും രേഖകളും ആവശ്യപ്പെട്ടു കൊണ്ട് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു എഫ് ഐ)ക്ക് നോട്ടീസ് അയച്ചിട്ടുണ്ട് എന്നും പോലീസ് വ്യക്തമാക്കി. ബ്രിജ് ഭൂഷൺ സിംഗ് പങ്കെടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട ടൂർണമെന്റുകളിൽ പീഡനവുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
advertisement
അതേസമയം ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ബ്രിജ് ഭൂഷനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടും ഇതുവരെ ബ്രിജ് ഭൂഷനെതിരെ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നതുവരെ തങ്ങളുടെ സമരം തുടരാനാണ് തീരുമാനമെന്നും താരങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 11, 2023 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബ്രിജ് ഭൂഷൺ സിംഗിനെതിരായ പീഡന പരാതി; പ്രായപൂർത്തിയാകാത്ത ഗുസ്തി താരം മജിസ്ട്രേറ്റിന് മുൻപാകെ മൊഴി നൽകി