ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ മരിച്ചയാളുടെ മകനെ എൻഐഎ അറസ്റ്റ് ചെയ്തു. ഖാസിഗുണ്ടിലെ വാൻപോറ നിവാസിയായ ബിലാൽ അഹമ്മദ് വാണി എന്നയാളാണ് മരിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖാസിഗുണ്ട് പോലീസിന് കൈമാറി.
advertisement
ബിലാലിന്റെ മകൻ ഡാനിഷ് ബിലാലിനെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത്. ഡൽഹി സ്‌ഫോടനം നടത്തിയ ഡോ. ഉമറാണ് ഡാനിഷിനെ തീവ്രവാദത്തിലേക്ക് നയിച്ചതും പരിശീലിപ്പിച്ചതും എന്ന് ഉന്നതതല വൃത്തങ്ങൾ പറയുന്നു. ഡാനിഷ് ഒരു ചാവേർ ദൗത്യത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ഡോ. ഉമർ നബയുടെ അടുത്ത സഹായി ജമ്മു കശ്മീരിലെ പാംപോറിലെ സാംബൂറ സ്വദേശിയായ അമീർ റാഷിദ് അലി എന്നയാളെ ഡൽഹിയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാർ ഇയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.
ഉമറുമായി ബന്ധപ്പെട്ട വിശാലമായ ശൃംഖല കണ്ടെത്തുന്നതിലും സമാനമായ പരിശീലനം നേടിയ കൂടുതൽ പേരെ തിരിച്ചറിയുന്നതിലുമാണ് എൻഐഎ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തീവ്രവാദ മൊഡ്യൂളിന്റെ പ്രവർത്തനങ്ങളുടെ പൂർണ്ണ വ്യാപ്തി കണക്കിലെടുത്ത് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
