നിയമ നടപടികൾ പൂർത്തിയാക്കിയ പ്രതികളെ തൂക്കിലേറ്റാൻ അനുവദിക്കണമെന്നും കേന്ദ്രസർക്കാർ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു . ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേസിലെ പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് കുമാർ, വിനയ് ശർമ്മ എന്നിവരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിൽ ഇവരുടെ വധശിക്ഷ നാപ്പിലാക്കുന്നതിന് ഒരുക്കമാണെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.
advertisement
പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതി നടപടിക്കെതിരെ ആഭ്യന്തര മന്ത്രാലയവും തിഹാർ ജയിൽ അധികൃതരും നൽകിയ ഹർജിയിലായിരുന്നു ഒരുമിച്ച് തൂക്കിലേറ്റിയാൽ മതിയെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. ജയിൽ ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിർദേശം.
തിരുത്തൽ ഹർജിയും ദയാഹർജിയുമടക്കം കേസിലെ പ്രതികൾക്കുള്ള അവകാശങ്ങളെല്ലാം ഏഴു ദിവസങ്ങൾക്കുള്ളിൽ വിനിയോഗിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുപ്രീം കോടതി തീരുമാനം വധശിക്ഷ നടപ്പാക്കുന്നതിന്റെ സമയ ക്രമത്തിൽ നിർണായകമാകും.
