അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിനുള്ളിൽ നിന്ന് സിഖ് വിഘടനവാദികളെ തുരത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, ക്ഷേത്രം സുരക്ഷിതമാക്കുന്നതിനുള്ള തെറ്റായ മാർഗം ആയിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം.
ഓപ്പറേഷന് പച്ചക്കൊടി കാട്ടിയ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ആ തെറ്റിന് സ്വന്തം ജീവൻ വില നൽകേണ്ടി വന്നുവെന്നും സൈന്യം, പോലീസ്, ഇന്റലിജൻസ്, സിവിൽ സർവീസ് എന്നിവയുടെ കൂട്ടായ തീരുമാനമായതിനാൽ ആ തെറ്റിന് ഇന്ദിരാ ഗാന്ധിയെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
"ബ്ലൂ സ്റ്റാർ തെറ്റായ വഴിയായിരുന്നു, ആ തെറ്റിന് ശ്രീമതി ഗാന്ധി തന്റെ ജീവൻ വിലയായി നൽകിയെന്ന് ഞാൻ സമ്മതിക്കുന്നു," പി ചിദംബരം പറഞ്ഞു.
പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്ര സമുച്ചയത്തിൽ നിന്ന് ജർണൈൽ സിംഗ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള ഖാലിസ്ഥാൻ സായുധ വിഘടനവാദികളെ തുരത്താൻ 1984 ജൂണിൽ ഇന്ത്യൻ സൈന്യം നടത്തിയ ഒരു സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ ബ്ലൂ സ്റ്റാർ .
1984 ജൂൺ 1 മുതൽ ജൂൺ 8 വരെ നീണ്ടുനിന്ന ഓപ്പറേഷൻ, അക്രമാസക്തരായ വിഘടനവാദികളെ ഇല്ലാതാക്കിയെങ്കിലും സൈനികർക്കും സാധാരണക്കാർക്കും ഇടയിൽ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഓപ്പറേഷൻ ബ്ളൂസ്റ്റാറിന്റെ പ്രതികാരമായി 1984 ഒക്ടോബർ 31 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകനാൽ വധിക്കപ്പെട്ടു.ഇത് ഇന്ത്യയിലുടനീളം വ്യാപകമായ സിഖ് വിരുദ്ധ കലാപങ്ങൾക്ക് കാരണമായി.
ബ്ലൂ സ്റ്റാറിന് തൊട്ടുപിന്നാലെ, സുവർണ്ണ ക്ഷേത്രത്തിൽ നിന്ന് രക്ഷപെട്ട സായുധ വിഘടനവാദികളെ അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സർക്കാർ പഞ്ചാബിന്റെ ഗ്രാമീണ മേഖലയിലുടനീളം ഓപ്പറേഷൻ വുഡ്റോസ് നടത്തി. പഞ്ചാബിന്റെ ഗ്രാമീണ മേഖലയിൽ ഒളിവിൽ കഴിഞ്ഞ വിഘടനവാദികളെ ലക്ഷ്യമിട്ടായിരുന്നു ഈ ഓപ്പറേഷൻ.