ലോംഗ് ടേം വിസയിൽ ഇൻഡോറിൽ താമസിക്കുന്ന പാകിസ്താൻ വംശജനായ വിക്രം നാഗ്‌ദേവിനെ താൻ 2020 ജനുവരി 26-ന് കറാച്ചിയിൽ വെച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത നാഗ്‌ദേവ് പറയുന്നു. ഒരു മാസത്തിനുശേഷം, ഫെബ്രുവരി 26-ന് വിക്രം അവളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്റെ ജീവിതം മാറി മറിഞ്ഞുവെന്നും വിസയിലെ സാങ്കേതിക പ്രശ്നം പറഞ്ഞ് 2020 ജൂലൈ 9-ന് നികിതയെ ഭർത്താവ് വിക്രം പാകിസ്ഥാനിലേക്ക് നിർബന്ധിച്ച് തിരിച്ചയച്ചുവെന്നും യുവതി പറയുന്നു. ഇതിനു ശേഷം ഭർത്താവ് തന്നെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നാണ് യുവതിയുടെ പരാതി.
advertisement
"ഇന്ന് നീതി ലഭിച്ചില്ലെങ്കിൽ, സ്ത്രീകൾക്ക് നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടും. നിരവധി പെൺകുട്ടികൾ അവരുടെ ദാമ്പത്യ വീടുകളിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. ഞാൻ എല്ലാവരോടും എനിക്കൊപ്പം നിൽക്കാൻ അഭ്യർത്ഥിക്കുന്നു." നികിത വീഡിയോയിൽ പറയുന്നു.
കോവിഡ്-19 ലോക്ക്ഡൗൺ സമയത്താണ് ഭർത്താവ് വിക്രം നികിതയെ പാകിസ്താനിലേക്ക് മടങ്ങാൻ നിർബന്ധിച്ചത്.കറാച്ചിയിൽ തിരിച്ചെത്തിയ ശേഷം, വിക്രം ഡൽഹിയിലുള്ള ഒരു സ്ത്രീയുമായി രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് നികിത കണ്ടെത്തി. ഇതിനെതിരെ നികിത 2025 ജനുവരി 27-ന് രേഖാമൂലം പരാതി നൽകി.
മധ്യപ്രദേശ് ഹൈക്കോടതിയുടെ അംഗീകാരമുള്ള സിന്ധി പഞ്ച് മധ്യസ്ഥ, നിയമോപദേശ കേന്ദ്രത്തിന് (Sindhi Panch Mediation and Legal Counsel Centre) മുമ്പാകെ കേസ് വന്നു. വിക്രമിനും അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവിനും നോട്ടീസ് അയയ്ക്കുകയും ഒരു ഹിയറിംഗ് നടത്തുകയും ചെയ്തു. എന്നാൽ മധ്യസ്ഥത പരാജയപ്പെടുതയായിരുന്നു. ദമ്പതികളിൽ ആരും ഇന്ത്യൻ പൗരന്മാരല്ലാത്തതിനാൽ വിഷയം പാകിസ്താന്റെ അധികാരപരിധിയിൽ വരുമെന്നും വിക്രമിനെ പാകിസ്താനിലേക്ക് നാടുകടത്താൻ ശുപാർശ ചെയ്യുന്നുവെന്നും സെന്ററിന്റെ 2025 ഏപ്രിൽ 30-ലെ റിപ്പോർട്ടിൽ പറയുന്നു.
2025 മെയ് മാസത്തിൽ നികിത ഇൻഡോർ സോഷ്യൽ പഞ്ചായത്തിനെ സമീപിക്കുകയും അവർ വിക്രമിനെ നാടുകടത്താൻ ശുപാർശ ചെയ്യുകയും ചെയ്തു. കളക്ടർ ആശിഷ് സിംഗ് ഒരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നുമാണ് വിവരം.
