ഇത്തവണയുണ്ടായ ആക്രമണം ഭീകരാക്രമണമാണെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. രണ്ട് യുവാക്കള്‍ പാര്‍ലമെന്റിന് പുറത്തും രണ്ടുപേര്‍ അകത്തും സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. സന്ദര്‍ശക ഗാലറിയില്‍ നിന്ന് ഇറങ്ങി വന്ന ഒരു യുവാവ് എംപിമാരുടെ മേശയ്ക്ക് മുകളിലൂടെ കയറി മഞ്ഞ നിറമുള്ള വാതകം സ്പ്രേ ചെയ്യുകയായിരുന്നു. ഷൂവിനുള്ളില്‍ ഒളിപ്പിച്ചുവെച്ച കാനിൽ നിന്നാണ് ഇവര്‍ വാതകം സ്പ്രേ ചെയ്തത്. ഈ വാതകം ഉപദ്രവകരമല്ലെന്ന് പിന്നീട് കണ്ടെത്തി.
പലഘട്ടങ്ങളായുള്ള സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് പാര്‍ലമെന്റിനുള്ളില്‍ ആളുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുക. സിആര്‍പിഎഫ്, ഐടിബിപി, ഡല്‍ഹി പോലീസ്, സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്, ഇന്റലിജന്റ്‌സ് ബ്യൂറോ എന്നിവയുമായി സഹകരിച്ചാണ് പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വീസ് പ്രവര്‍ത്തിക്കുന്നത്.
advertisement
പാര്‍ലമെന്റിലെ ഉന്നതനായ ഉദ്യോഗസ്ഥരോ അല്ലെങ്കില്‍ എംപിയോ അപേക്ഷ നല്‍കിയാന്‍ മാത്രമാണ് ഒരാള്‍ക്ക് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയുക. പല ഘട്ടങ്ങളായുള്ള സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി വേണം കെട്ടിടത്തിന്റെ ഉള്ളില്‍ പ്രവേശിക്കാന്‍. കൂടാതെ, സന്ദര്‍ശകന്റെ ബാഗുകളും വസ്ത്രങ്ങളുമെല്ലാം പല സുരക്ഷാ സംവിധാനമുപയോഗിച്ച് പരിശോധിക്കപ്പെടും. പാര്‍ലമെന്റിനുള്ളിലേക്ക് എന്തെങ്കിലും വസ്തുക്കള്‍ കയറ്റാനോ നല്‍കപ്പെട്ടിട്ടുള്ള സീറ്റ് മാറിയിരിക്കാനോ പാടുള്ളതല്ല.
ഓരോ ഗേറ്റിലും വാതിലുകളുടെ ഫ്രെയിമുകളില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ചിട്ടുമുണ്ട്. പാര്‍ലമെന്റ് ഹൗസിലേക്കും നടുത്തളത്തിലേക്കും പ്രവേശിക്കുന്നതിന് ബഹുമാനപ്പെട്ട സ്പീക്കര്‍ പുറപ്പെടുവിച്ച നിയമങ്ങളും നിര്‍ദേശങ്ങളും ബാധകമാണ്. പാര്‍ലമെന്റ് അംഗങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ പോലും സാധുവായ പാസ് ഇല്ലാത്ത ആര്‍ക്കും ഉള്ളിലേക്ക് പ്രവേശനം അനുവദിക്കുകയില്ലെന്ന് ബുള്ളറ്റില്‍ പറയുന്നു.
എംപിമാര്‍ നല്‍കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകര്‍ക്കായി ഗാലറി പാസുകള്‍ അനുവദിക്കുന്നത്. സന്ദര്‍ശകരുടെ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ അവരുടെ മുന്‍കാല ചരിത്രവും പരിശോധിക്കുമെന്ന് 2020 ഡിസംബറില്‍ രാജ്യസഭ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 2001-ലെ ഭീകരാക്രമണത്തിന് ശേഷം പാര്‍ലമെന്റിനുള്ളിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ചത്തെ സംഭവത്തിന് ശേഷം പാര്‍ലമെന്റിനുള്ളിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. പാര്‍ലമെന്റിനുള്ളിലെ വിവിധ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഇവര്‍ അകത്ത് പ്രവേശിച്ചത് എങ്ങനെയാണ്. പ്രത്യേകിച്ച്, ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറും മറ്റ് സംവിധാനങ്ങളും ഉള്ളപ്പോള്‍? ഇവരെ വേണ്ടവിധം പരിശോധനയ്ക്ക വിധേയമാക്കിയില്ലേ? സന്ദര്‍ശക പാസുകള്‍ അനുവദിക്കുന്നതിന് മുമ്പ് മതിയായ പരിശോധനകള്‍ ഉണ്ടായിരുന്നോ? സംഭവത്തിൽ സന്ദര്‍ശക ഗാലറിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്ക് എന്തായിരുന്നു? സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പരിശീലനം നല്‍കിയിരുന്നില്ലേ? ഈ സുരക്ഷാ വീഴ്ച ഗുരുതരമായ പിഴവുകളാണ് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ അടിയന്തരമായ അന്വേഷണം ആവശ്യമാണ്.