എൽപിജി ഉത്പാദനം പരമാവധി വർദ്ധിപ്പിക്കാൻ റിഫൈനറികൾക്കും പെട്രോകെമിക്കൽ യൂണിറ്റുകൾക്കും മന്ത്രാലയം നിർദ്ദേശം നൽകി. മറ്റ് ഹൈഡ്രോകാർബൺ സ്രോതസ്സുകൾ എൽപിജി ഉത്പാദനത്തിലേക്ക് തിരിച്ചുവിട്ട് ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സിലിണ്ടറുകൾ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിതരണത്തിൽ പ്രത്യേക മുൻഗണനാ ക്രമവും നിശ്ചയിച്ചിട്ടുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കുള്ള പിഎൻജി (PNG), ഗതാഗത മേഖലയ്ക്കുള്ള സിഎൻജി (CNG) എന്നിവയ്ക്ക് നൂറ് ശതമാനം വിതരണം ഉറപ്പാക്കും. എന്നാൽ മറ്റ് മേഖലകൾക്ക് കഴിഞ്ഞ ആറുമാസത്തെ ശരാശരി ഉപഭോഗം കണക്കാക്കി നിയന്ത്രിത അളവിൽ മാത്രമേ ഇന്ധനം നൽകുകയുള്ളൂ.
advertisement
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യ മേഖലകൾക്ക് ആവശ്യാനുസരണം എൽപിജി നൽകുമെന്ന് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മറ്റ് വാണിജ്യ മേഖലകളിലെ വിതരണം നിയന്ത്രിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
