പ്രിയങ്കിന്റെ ഈ പ്രസ്താവനയ്‌ക്കെതിരേ ശക്തമായ ഭാഷയിലാണ് ആസാം മുഖ്യമന്ത്രി പ്രതികരിച്ചത്. കര്‍ണാടക മന്ത്രിയുടെ പ്രസ്താവന ആസാമിലെ യുവാക്കളെ അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് പ്രിയങ്ക് ഖാര്‍ഖെയുടെ പ്രസ്താവനയെന്ന് ബിശ്വ ശര്‍മ പറഞ്ഞു.
''ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ ആസാമിലെ യുവാക്കളെ അപാനിച്ചു. ആസാം കോണ്‍ഗ്രസിന് അദ്ദേഹത്തെ അപലപിക്കാന്‍ പോലും ധൈര്യമില്ല. അദ്ദേഹം ഒന്നാന്തരം വിഡ്ഢിയാണ്,'' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ശര്‍മ പറഞ്ഞു.
എന്നാല്‍ ഇതിനിടെ പ്രിയങ്ക് തന്റെ പ്രസ്താവനയെ ന്യായീകരിച്ച് രംഗത്തെത്തി.
advertisement
''പതിവുപോലെ ബിജെപിയും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും എന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ്. എന്റെ പ്രസ്താവന വ്യക്തമാണ്. ഗുജറാത്തിലും ആസാമിലും സെമികണ്ടക്ടര്‍ കമ്പനികള്‍ സ്ഥാപിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതിനെ കുറിച്ചായിരുന്നു അത്. എഞ്ചിനീയറിംഗ് രംഗത്തെ കര്‍ണാടകയിലെ കഴിവുറ്റവരുടെയും മികച്ച ആവാസവ്യവസ്ഥയും കാരണം അവര്‍ കര്‍ണാടകയിലാണ് വ്യക്തമായ താത്പര്യം പ്രകടിപ്പിച്ചത്. ഏകദേശം ഒരു ദശാബ്ദക്കാലത്തെ ഭരണത്തിന് ശേഷം നിര്‍ണായകമായ വികസന സൂചകങ്ങളില്‍ ആസാം ഇന്ന് ഏറ്റവും താഴെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നായിരിക്കുന്നു,'' പ്രിയങ്ക് എക്‌സില്‍ മറുപടി നല്‍കി.
''സ്വന്തം ആസ്തികള്‍ മാത്രമാണ് ശര്‍മയ്ക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ ഒരേയൊരു കാര്യം. എല്ലാ അഴിമതികളും അദ്ദേഹത്തിന്റെ വീട്ടുപടിക്കലാണ് സംഭവിക്കുന്നത്. അതേസമയം, ആസാമിലെ യുവാക്കള്‍ക്ക് ജോലിയോ അവസരങ്ങളോ ഇല്ലാതെ അവശേഷിക്കുകയാണ്. എന്റെ പ്രസ്താവനകള്‍ രാഷ്ട്രീയപരമായി വളച്ചൊടിച്ച് തന്റെ പരാജയങ്ങളെ വെള്ളപൂശാന്‍ ശ്രമിക്കുന്നതിന് പകരം തന്റെ സംസ്ഥാനത്തെ യുവാക്കള്‍ക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് മുഖ്യമന്ത്രി സ്വയം ചോദിക്കണം. എന്തിനാണ് അവിടെയുള്ളവര്‍ ആസാം വിട്ട് മറ്റെവിടെയെങ്കിലും ജോലി അന്വേഷിക്കുന്നത്,'' പ്രിയങ്ക് ചോദിച്ചു.
പ്രിയങ്കിന്റെ പ്രസ്താവനയ്ക്കെതിരേ ബിജെപിയും രംഗത്തെത്തി. ''കര്‍ണാടകയ്ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അതിന് ഖാര്‍ഗെ ജൂനിയറിന് നന്ദി. ഇലക്ട്രോണിക്‌സ്, ഐടി ആന്‍ഡ് ബിടി മന്ത്രി എന്ന് വിളിക്കപ്പെടുന്നയാള്‍ക്ക് കീഴില്‍ ഗൂഗിളിന്റെ 15 ബില്ല്യണ്‍ യുഎസ് ഡോളര്‍ ഡാറ്റാ സെന്റര്‍ കര്‍ണാടകയ്ക്ക് നഷ്ടമായി. അത് ഇപ്പോള്‍ വിശാഖപട്ടണത്തേക്ക് പോയി. മാത്രമല്ല, കോടിക്കണക്കിന് ഡോളര്‍ വരുമാനം നല്‍കുന്ന രണ്ട് സെമികണ്ടക്ടര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് കര്‍ണാടകയ്ക്ക് പകരം ആസാമിനെയും ഗുജറാത്തിനെയും തിരഞ്ഞെടുത്തു. എന്നിട്ടും 12ാം ക്ലാസ് പാസായ(അല്ലെങ്കില്‍ 10ാം ക്ലാസ്, അദ്ദേഹത്തിന്റെ സ്വന്തം സത്യവാങ്മൂലങ്ങള്‍ ചേരുന്നില്ല ) പ്രിയങ്ക് ഖാര്‍ഗെ വിശ്വസിക്കുന്നത് മറ്റാര്‍ക്കും കഴിവില്ലെന്നാണ്. ഒരു റബ്ബർ സ്റ്റാബ് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ മകനെന്നതല്ലാതെ അദ്ദേഹത്തിന് എന്ത് കഴിവാണുള്ളത്,'' ബിജെപി ഐടി സെല്‍ ഇന്‍ചാര്‍ജ് അമിത് മാളവ്യ ചോദിച്ചു.
