പഞ്ചാബിലെ മോഗ ജില്ലയിലെ പണ്ടോരി ഏരിയന്‍ ഗ്രാമവാസിയാണ് പരാതിക്കാരനായ ജസ്‌വീന്ദര്‍. ഫെബ്രുവരി 15ന് അമൃത്സര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അമേരിക്ക നാടുകടത്തപ്പെട്ടവരുടെ രണ്ടാമത്തെ ബാച്ചിലാണ് ഉള്‍പ്പെടുന്നത്. തന്റെ കുടുംബം ഭൂമി വിറ്റ്, വീട് പണയപ്പെടുത്തി, എരുമകളെ വിറ്റാണ് അമേരിക്കയിലേക്ക് പോകാനുള്ള 45 ലക്ഷം രൂപ നല്‍കിയതെന്ന് ജസ്‌വീന്ദര്‍ പരാതിയില്‍ പറയുന്നു. യുഎസിലേക്ക് സുരക്ഷിതമായി എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത ഗില്‍ തന്റെ കൈയ്യില്‍ നിന്ന് 45 ലക്ഷം രൂപ മേടിച്ചെടുത്തതായും ജസ്‌വീന്ദര്‍ പറഞ്ഞു. മോഗയിലെ ധരംകോട്ട് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.
advertisement
ഗില്ലും കുടുംബവും ധരംകോട്ടില്‍ ഫത്തേ ഇമിഗ്രേഷന്‍ എന്ന പേരില്‍ ഒരു ട്രാവല്‍ ഏജന്‍സി നടത്തുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. നിയമപരമായി വിമാനമാര്‍ഗം അമേരിക്കയിലേക്ക് അയക്കാമെന്നും മൂന്ന് വര്‍ഷത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പാട് ചെയ്യാമെന്നും ഗില്‍ പറഞ്ഞതായി ജസ് വീന്ദര്‍ ആരോപിച്ചു. ജോലിക്കായി 45 ലക്ഷം രൂപ ഗില്‍ ആവശ്യപ്പെട്ടതായും എഫ്‌ഐആറില്‍ പറയുന്നു.
ഈ തുക ക്രമീകരിക്കുന്നതിനായി 40 ലക്ഷം രൂപയ്ക്ക് ഭൂമി വിറ്റതായും അതില്‍ 30 ലക്ഷം രൂപ പണമായി പ്രീതം കൗറിന്റെയും തല്‍വീന്ദര്‍ സിംഗിന്റെയും സാന്നിധ്യത്തില്‍ ഗില്ലിന് കൈമാറിയതായും പരാതിയില്‍ ആരോപിച്ചു.
2024 നവംബറില്‍ ജസ് വീന്ദറിനെ ഗില്‍ ചണ്ഡീഗഡിലുള്ള എലാന്റെ മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി. അത് യുഎസ് എംബസിയുടെ ഓഫീസ് ആണെന്ന് ഗില്‍ അവകാശപ്പെട്ടു. അവിടെ ചില രേഖകള്‍ സമര്‍പ്പിക്കാനും 14,000 രൂപ ഫീശ് ആയി നല്‍കാനും ജസ്‌വീന്ദറിനോട് ഗില്‍ ആവശ്യപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തന്റെ യുഎസ് വിസ എത്തിയെന്നും 2024 ഡിസംബര്‍ 12ന് ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ കയറാനും ഗില്‍ തന്നോട് പറഞ്ഞതായി ജസ്‌വീന്ദര്‍ പറഞ്ഞു. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ എത്തിയപ്പോഴാണ് തനിക്ക് യുഎസ് വിസയല്ല, ഷെങ്കന്‍ വിസയാണ് നല്‍കിയതെന്ന് അറിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024 ഡിസംബര്‍ 30 വരെ ഗില്ലിന്റെ സഹായികള്‍ തന്നെ പ്രാഗിലെ ഒരു ഹോട്ടലില്‍ തടവിലാക്കിയെന്നും അവര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതായും വാട്ട്‌സ്ആപ്പ് കോളുകളില്‍ ഗില്ലിനോട് സംസാരിക്കാന്‍ സംസാരിക്കാന്‍ നിര്‍ബന്ധിച്ചതായും ജസ് വീന്ദര്‍ ആരോപിച്ചു. കുടിശ്ശികയുള്ള തുക ഗുര്‍പ്രീത് സിംഗിന്റെ ഉടമസ്ഥതയിലുള്ള അക്കൗണ്ടിലേക്ക് നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് തന്റെ കുടുംബം പ്രസ്തുത അക്കൗണ്ടിലേക്ക് നാല് ലക്ഷം രൂപ കൈമാറി. ഇതിന് ശേഷം രണ്ട് ലക്ഷം രൂപ വീതം രണ്ട് തവണ കൂടി കൈമാറിയെന്ന് എഫ്ഐആറിൽ പറയുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കി.
പണം കൈമാറിയ ശേഷം ജസ് വീന്ദറിെന പ്രാഗില്‍ നിന്ന് സ്‌പെയിനിലേക്കുള്ള വിമാനത്തില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. സ്‌പെയിനില്‍ എത്തിയശേഷം 3.50 ലക്ഷം രൂപകൂടി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതും നല്‍കിയശേഷം എല്‍ സാല്‍വഡോറിലേക്ക് വിമാനം കയറാന്‍ നിര്‍ബന്ധിച്ചു. ഇതിന് ശേഷം 'ഡോണര്‍മാര്‍' എന്ന് വിളിക്കുന്നവര്‍ തന്നെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി എന്ന് ജസ്‌വീന്ദര്‍ ആരോപിച്ചു. ഹോട്ടലില്‍വെച്ച് അവര്‍ തന്നെ മര്‍ദിക്കുകയും 2725 ഡോളര്‍ തട്ടിയെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
ജനുവരി 27ന് പനാമ വഴി ഡങ്കി വഴിയാണ് സഞ്ചരിച്ച് ബോട്ടുകള്‍, ടാക്‌സികള്‍, ബസുകള്‍ എന്നിവ മാറിക്കയറിയാണ് യുഎസ്,മെക്‌സിക്കോ അതിര്‍ത്തിയില്‍ ജസ് വീന്ദര്‍ എത്തിയത്. അവിടെ എത്തിയ ശേഷം അനധികൃതമായി അതിര്‍ത്തി കടന്നതിന് ജസ് വീന്ദര്‍ അറസ്റ്റിലാകുകയും ഫെബ്രുവരി 13ന് നാടുകടത്തുകയുമായിരുന്നു. ജസ്‌വീന്ദറിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.