പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിൽ നിന്നുള്ള കാര്യങ്ങൾ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വാദിച്ചു. പുസ്തകം സഭയിൽ ഹാജരാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പുസ്തകം പുറത്തിറങ്ങുന്നതിന് മുൻപ് ഈ വിവരങ്ങൾ എങ്ങനെ ലഭിച്ചുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ചു. ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങളോ പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങളോ വായിക്കാൻ അനുവാദമില്ലെന്ന് സ്പീക്കർ ഓം ബിർള വ്യക്തമാക്കി. സഭാ നിയമങ്ങൾ പാലിക്കാൻ അദ്ദേഹം രാഹുൽ ഗാന്ധിയോട് നിർദേശിച്ചു.
ചൈനയുമായി ബന്ധപ്പെട്ട വിഷയം അതീവ ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ബിജെപി എംപി തേജസ്വി സൂര്യ പ്രതിപക്ഷത്തെ 'രാജ്യദ്രോഹികൾ' എന്ന് വിളിച്ചതിനെ തുടർന്നാണ് താൻ മറുപടി നൽകുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
advertisement
താൻ പറഞ്ഞത് നൂറ് ശതമാനം ആധികാരികമാണ്. നരവാനെയെ പുസ്തകം പ്രസിദ്ധീകരിക്കാൻ സർക്കാർ അനുവദിച്ചില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച്, പത്രക്കട്ടിംഗുകൾ, പുസ്തകങ്ങൾ, മറ്റ് അംഗീകാരമില്ലാത്ത കാര്യങ്ങൾ എന്നിവ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. തുടർന്ന് അദ്ദേഹം രാഹുൽ ഗാന്ധിയോട് ആ ഭാഗം ഒഴിവാക്കി പ്രസംഗം തുടരാൻ ആവശ്യപ്പെട്ടു.
