കൊളാബ മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ നർവേക്കർ ആദ്യ തവണ തന്നെ സ്പീക്കർ പദവിയിലും എത്തി. ശിവസേനയിൽ നിന്ന് പിരിഞ്ഞ് ബിജെപി പിന്തുണയോടെയാണ് നർവേക്കർ കൊളാബയിൽ ജനവിധി തേടിയതും വിജയിച്ചതും. ശിവസേന വിട്ടുവന്ന ഏക‍്നാഥ് ഷിൻഡേയെ മുഖ്യമന്ത്രിയാക്കിയ ബിജെപി മറ്റൊരു മുൻ ശിവസേനാ നേതാവിനെ തന്നെ സ്പീക്കർ തെരഞ്ഞെടുപ്പിലും ഉയർത്തിക്കാട്ടി എന്നതും ശ്രദ്ധേയമാണ്.
വിമത നീക്കത്തിന് ശേഷം ശിവസേനയിലെ ഔദ്യോഗിക-വിമത എംഎല്‍എമാര്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ പോരാട്ടമായിട്ടാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ കണ്ടിരുന്നത്.
വിമത ശിവസേന എംഎല്‍എമാര്‍ വിപ്പിനെതിരെ വോട്ട് ചെയ്തതായി വോട്ടെടുപ്പിന് ശേഷം ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ പറഞ്ഞു. നടപടിക്രമങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടി വിപ്പിനെതിരെ വോട്ട് ചെയ്തവരുടെ പേരുകള്‍ രേഖപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ വിമത 16 എംഎല്‍എമാര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യത നോട്ടീസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
