പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മയാണ് മകള്‍ക്ക് വേതനം നല്‍കുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പരാതി നല്‍കിയത്. മകളെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് കമ്മീഷനെ സമീപിച്ചത്. നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാള്‍ തന്നെയാണ് എത്തിച്ചതെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്തണെന്നും അച്യുത റാവോ സംശയമുന്നയിക്കുന്നു. എന്നാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് 15 വയസ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു.
advertisement
നേരത്തെ 14 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയിൽ താരത്തിനെതിരെ കേസെടുത്തിരുന്നു. അതിന് ശേഷം നടത്തിയ അന്വേഷണമാണ് റെയ്ഡിലേക്ക് എത്തിച്ചത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാല്‍കോട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയ്ക്ക് പറഞ്ഞുറപ്പിച്ച ശമ്പളവും നടി നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
മാസം 10,000 രൂപയായിരുന്നു ശമ്പളമായി പറഞ്ഞുറപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പതിനെട്ട് മാസമായി പെണ്‍കുട്ടിക്ക് ഇവര്‍ തുക നല്‍കിയിരുന്നില്ലെന്നും കുറച്ചു മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരവും പെണ്‍കുട്ടിക്ക് നിഷേധിച്ചതായും പ്രഭാവതി പരാതിയില്‍ പറയുന്നു. ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി ഈ മാസം ആദ്യം വീട്ടുകാര്‍ക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ചെന്നൈയിലെ താരത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു എന്നും പെണ്‍കുട്ടിയയെ വിട്ടു നല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും പ്രഭാവതിയുടെ പരാതിയില്‍ പറയുന്നു.
എന്നാല്‍ പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നല്‍കിയിട്ടുണ്ട്. തന്റെ വീട്ടില്‍ നിന്ന് വസ്തുക്കളും സ്വര്‍ണ്ണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച് അമ്മയ്ക്ക് നല്‍കിയെന്നാണ് നടിയുടെ ആരോപണം.
