ബില്ലില്‍ മതപരിവര്‍ത്തനത്തിന്റെ നിര്‍വചനത്തില്‍ ഈ പ്രത്യേക ഉദ്ദേശ്യത്തോടെ നടത്തുന്ന വിവാഹങ്ങളും ഉള്‍പ്പെടുന്നു. വിവാഹത്തിന് മുമ്പോ ശേഷമോ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി വശീകരിക്കുന്നതും അല്ലെങ്കില്‍ മതം മാറ്റാനുള്ള ഉദ്ദേശത്തോടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി ഓരാളെ വിവാഹം കഴിക്കുന്നതും മതപരിവര്‍ത്തനമായി കണക്കാക്കുകയും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ്. ഇത്തരം വിവാഹങ്ങള്‍ കോടതി അസാധുവായി പ്രഖ്യാപിക്കുകയും ചെയ്‌തേക്കും. ലവ് ജിഹാദ് കേസുകളുമായി ബന്ധപ്പെട്ടതാണ് ഈ വ്യവസ്ഥ. മതപരിവര്‍ത്തനം നടത്താനുള്ള ഉദ്ദേശ്യത്തോടെ ഒരാളെ പ്രണയിച്ച് വിവാഹം കഴിക്കുന്ന രീതിയെയാണ് ലവ് ജിഹാദ് എന്നുവിളിക്കുന്നത്.
advertisement
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളെയും ബില്ലില്‍ ജാമ്യമില്ലാ വകുപ്പുകളായി തരംതിരിച്ചിട്ടുണ്ട്. ഇത് ഇത്തരം കേസുകളില്‍ ജാമ്യം ലഭിക്കുന്നത് ബുദ്ധിമുട്ടാക്കും. സ്വമേധയ ഒരു വ്യക്തി മതം മാറാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ജില്ലാ കളക്ടര്‍ക്കോ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനോ 90 ദിവസം മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. അതിനുശേഷം അവരുടെ ഓഫീസുകള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പൊതു നോട്ടീസ് പതിക്കും. രണ്ട് മാസത്തിനുള്ളില്‍ ഇതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ സമര്‍പ്പിക്കാം. എതിര്‍പ്പുണ്ടെങ്കില്‍ ഇതില്‍ വാദം അവസാനിച്ച ശേഷം മാത്രമേ മതപരിവര്‍ത്തനം അനുവദിക്കുകയുള്ളൂ.
മതപരിവര്‍ത്തന കേസുകളില്‍ കര്‍ശനമായ ശിക്ഷകളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. നിയമവിരുദ്ധ മതപരിവര്‍ത്തനത്തിന് 7 മുതല്‍ 14 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, വികലാംഗര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ എന്നിവരുടെ മതപരിവര്‍ത്തനത്തിന് 10 മുതല്‍ 20 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും.
കൂട്ട മതപരിവര്‍ത്തന കേസുകളില്‍ കുറഞ്ഞത് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇത് ജീവപര്യന്തമാക്കി നീട്ടാനുള്ള വ്യവസ്ഥയുമുണ്ട്. 25 ലക്ഷം രൂപ ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റാരോപിതന്‍ പിഴ അടയ്‌ക്കേണ്ടതായും വരും. വിദേശ ധനസഹായമോ നിയമവിരുദ്ധ ഫണ്ടിംഗോ ആയി ബന്ധപ്പെട്ട മതപരിവര്‍ത്തനങ്ങള്‍ക്ക് 10 മുതല്‍ 20 വര്‍ഷം വരെ തടവും 20 ലക്ഷം രൂപ പിഴയും ലഭിക്കും. കളക്ടറെ അറിയിക്കാതെ മതപരിവര്‍ത്തനം നടത്തിയാല്‍ 7 മുതല്‍ 10 വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങളില്‍ ജീവപര്യന്തം തടവും കനത്ത പിഴയും ലഭിക്കും.
ബില്‍ പാസാക്കിയ ഉടനെതന്നെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു. ചര്‍ച്ചയ്ക്കിടെ ബഹളമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ബില്ലിനെതിരെയല്ല മറിച്ച് സഭയ്ക്കകത്ത് അധിക ക്യാമറ സ്ഥാപിച്ചതിനെതിരെയാണ് പ്രതിഷേധമെന്ന് പാര്‍ട്ടി നേതാക്കള്‍ പിന്നീട് പറഞ്ഞു. ബില്‍ പാസാക്കുന്ന സമയത്ത് പ്രതിപക്ഷ നേതാവും സഭയിൽ നിന്ന് വിട്ടുനിന്നു.
അതേസമയം, റഫീഖ് ഖാന്‍, കാഗ്‌സി എന്നിവരുള്‍പ്പെടെ മതം മാറിയ നിയമസഭാംഗങ്ങള്‍ അവരുടെ യഥാര്‍ത്ഥ മതത്തിലേക്ക് മടങ്ങണമെന്ന് ബിജെപി എംഎല്‍എ ഗോപാല്‍ ശര്‍മ്മ അഭിപ്രായപ്പെട്ടത് സഭാ ചര്‍ച്ചയ്ക്കിടെ വിവാദമായി.
നാഗരികതയും സംസ്‌കാരവും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ബില്ലിനെ അംഗീകരിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് സഹമന്ത്രി ജവഹര്‍ സിംഗ് ബേധാം പറഞ്ഞു. വ്യക്തികള്‍ക്ക് സ്വന്തം മതം തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെങ്കിലും ബലപ്രയോഗത്തിലൂടെയും വഞ്ചനയിലൂടെയും പ്രേരണയിലൂടെയും നിര്‍ബന്ധിച്ച് ആരെയും മതം മാറ്റാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയും അദ്ദേഹം പരാമര്‍ശിച്ചു. ദളിതര്‍, പിന്നോക്ക വിഭാഗങ്ങള്‍, സ്ത്രീകള്‍, വികലാംഗര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളെ ഈ നിയമനിര്‍മ്മാണം പ്രത്യേകമായി സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കൂട്ട മതപരിവര്‍ത്തനങ്ങള്‍ നടന്നതായി ആവര്‍ത്തിച്ചുള്ള പരാതികളെ തുടര്‍ന്നാണ് നിയമം പ്രാബല്യത്തില്‍ വന്നത്. 2024 ഫെബ്രുവരിയില്‍ ഭരത്പൂരിലെ അടല്‍ബന്ദിലെ സോണാര്‍ ഹവേലിയില്‍ കൂട്ട മതപരിവര്‍ത്തനങ്ങള്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കോളിളക്കം സൃഷ്ടിച്ചു. ആളുകളെ മതപരിവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ച കുറ്റത്തിന് ജീസസ് ജീസസ് ബാബ എന്നറിയപ്പെടുന്ന മതപ്രഭാഷകനായ ബജീന്ദര്‍ സിംഗിനെ അടുത്തിടെ ഭരത്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബില്‍ വിചാരണ നേരിടുന്ന സിംഗ് നിലവില്‍ ബലാത്സംഗ കുറ്റത്തിന് മന്‍സ ജയിലില്‍ കഴിയുകയാണ്.