ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീൽ സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിച്ചതായി സംശയിക്കുന്ന മെഷീനുകൾ കണ്ടെത്തി. മിക്സർ ഗ്രൈൻഡറും ഇലക്ട്രിക് മെൽറ്റിംഗ് മെഷീനും ഫരീദാബാദിൽ നിന്നുള്ള ഒരു ടാക്സി ഡ്രൈവറുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. തുടർന്ന് ഡ്രൈവറെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി ഉന്നത വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു.
advertisement
സ്ഫോടനത്തിനുപയോഗിച്ച അമോണിയം നൈട്രേറ്റ് ശുദ്ധീകരിക്കാനും മറ്റും കണ്ടെത്തിയ യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. ഫരീദാബാദിലെ ധോജ് പ്രദേശത്ത് നടത്തിയ ഒരു ഓപ്പറേഷനിലാണ് എൻഐഎ യൂറിയ പൊടിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു മിക്സർ ഗ്രൈൻഡറും ഒരു ഇലക്ട്രിക് മെൽറ്റിംഗ് മെഷീനും പിടിച്ചെടുത്തത്. ഈ യന്ത്രങ്ങൾ മുസമ്മിൽ ഡ്രൈവറെ ഏൽപ്പിച്ചിരുന്നു എന്ന് റിപ്പോർട്ടുണ്ടായിരുന്നു.വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കുറച്ചുകാലത്തേക്ക് മെഷീനുകൾ സൂക്ഷിക്കാൻ മുസമ്മിൽ ആവശ്യപ്പെട്ടതായി ഡ്രൈവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.
അപകടം പറ്റിയ തന്റെ മകനെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് ഡ്രൈവർ ഡോ. മുസമ്മിലിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് ഡ്രൈവറുടെ മകനെ ചികിത്സിച്ചത് അവിടെ ജോലി ചെയ്തിരുന്ന മുസമിലായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള സൌഹൃദത്തിലേക്ക് വഴിവച്ചു. ഈ കാലയളവിലാണ് മുസമ്മിൽ ഉപകരണങ്ങൾ ഡ്രൈവറെ സൂക്ഷിക്കാൻ ഏൽപ്പിച്ചതെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.
കണ്ടെടുത്ത മെഷീനുകൾ ഉപയോഗിച്ച് അമോണിയം നൈട്രേറ്റ് എങ്ങനെ ശുദ്ധീകരിച്ചു എന്നതിലാണ് അന്വേഷണ സംഘം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉപകരണങ്ങൾ പ്രധാന തെളിവുകളായി മാറിയിരിക്കുകയാണ്.പിടിച്ചെടുത്ത മിക്സർ ഗ്രൈൻഡർ യൂറിയ ഉൾപ്പെടെയുള്ള പ്രധാന വസ്തുക്കൾ പൊടിക്കാനും മറ്റും ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ യന്ത്രങ്ങൾ വലിയ അളവിൽ സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നോ എന്നും അന്വേഷണത്തിനിടെ കണ്ടെടുത്ത വസ്തുക്കളുടെ സ്വഭാവസവിശേഷതകളുമായി അവ പൊരുത്തപ്പെടുന്നുണ്ടോ എന്നും കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. യന്ത്രങ്ങൾ എവിടെ നിന്നാണ് വാങ്ങിയതെന്നടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്
2021 നും 2022 നും ഇടയിൽ, ഐസിസുമായി ബന്ധപ്പെട്ട സംഘടനയായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദിലേക്ക് ഡോ. മുസമ്മിൽ ആകർഷിക്കപ്പെടുകയും കൊല്ലപ്പെട്ട തീവ്രവാദികളുടെ കൂട്ടാളികളുമായി ബന്ധം വളർത്തിയെടുക്കുകയും ചെയ്തതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.മൗലവി എന്നറിയപ്പെടുന്ന ഇർഫാൻ എന്നറിയപ്പെടുന്ന ഒരാളാണ് അദ്ദേഹത്തെ ഈ നെറ്റ് വർക്കിന് പരിചയപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. 2023 നും 2024 നും ഇടയിൽ, ഒരു സ്വതന്ത്ര ഭീകര യൂണിറ്റ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുസമ്മിൽ ആയുധങ്ങൾ ശേഖരിച്ചതായും ആരോപണമുണ്ട്.
