ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' വിജയത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ തങ്ങളുടെ സൈനിക ആസ്ഥാനം റാവല്‍പിണ്ടിയില്‍ നിന്നും ഇസ്ലാമാബാദിലേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഇവാന്‍ ഡി കുന്‍ഹ. ഖൈബര്‍ പഖ്തൂണ്‍ഖ്വ (കെപികെ) പോലുള്ള പ്രദേശങ്ങളിലേക്ക് സൈനിക ആസ്ഥാനം പാക്കിസ്ഥാന്‍ മാറ്റിയാലും അവര്‍ക്ക് ഒളിക്കാന്‍ വളരെ ആഴത്തിലുള്ള ഒരു കുഴി കണ്ടെത്തേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനെ ഏറ്റവും ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ആക്രമിക്കാന്‍ ആവശ്യമായ ആയുധ ശേഖരം ഇന്ത്യക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്റെ ഏതറ്റം വരെയും ആ രാജ്യത്തെ മുഴുവനായും നമ്മുടെ അതിര്‍ത്തികളില്‍ നിന്നോ അല്ലെങ്കില്‍ ഉള്ളിലേക്ക് കടന്നുചെന്നോ പോലും ആക്രമിക്കാന്‍ ഇന്ത്യ പൂര്‍ണ്ണ സജ്ജമാണെന്നും പാക്കിസ്ഥാന്റെ ഏത് ആയുധത്തെയും പ്രതിരോധിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
പാക്കിസ്ഥാന്റെ സൈനിക ആസ്ഥാനം റാവല്‍പിണ്ടിയില്‍ നിന്ന് എങ്ങോട്ട് വേണമെങ്കിലും പാക്കിസ്ഥാന് മാറ്റാം. എന്നാല്‍, എവിടെയായാലും ഇന്ത്യയുടെ പരിധിക്കുള്ളിലാണെന്നും അതുകൊണ്ട് അവര്‍ ഒളിക്കാന്‍ ആഴത്തിലുള്ള കുഴി കണ്ടെത്തേണ്ടി വരുമെന്നും വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയതായും അദ്ദേഹം പറഞ്ഞു. 26 സാധാരണക്കാരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ലക്ഷ്യം നിശ്ചയിച്ചുള്ള കൃത്യമായ ആക്രമണം നടത്തി ഇന്ത്യ മറുപടി നല്‍കി. പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകര താവളങ്ങള്‍ ഇന്ത്യ ആക്രമിച്ച് തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രതികരണത്തിന് പിന്നാലെ നൂര്‍ ഖാന്‍ വ്യോമതാവളം ഉള്‍പ്പെടെയുള്ള പാക്കിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളും ഇന്ത്യ ആക്രമണത്തില്‍ ലക്ഷ്യമിട്ട് തകര്‍ത്തിരുന്നു. നാല് ദിവസത്തിനുള്ളില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ 800- 1000 ഡ്രോണുകള്‍ വിന്യസിപ്പിച്ചതായും ഇവാന്‍സ ഡി കുന്‍ഹ വെളിപ്പെടുത്തി. ഇന്ത്യന്‍ കര, നാവിക, വ്യോമ സേനകളുടെ ഏകോപിത ആക്രമണത്തില്‍ ഇവയെ ഫലപ്രദമായി നേരിട്ടുവെന്നും ഡ്രോണുകളില്‍ വലിയൊരു ഭാഗം നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ അയച്ച ആയുധങ്ങളെയും ഇന്ത്യന്‍ സൈന്യന്‍ ശക്തമായി നേരിട്ടു. ജനവാസ മേഖലകളില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളില്‍ നിന്നെല്ലാം ജനങ്ങളെ സംരക്ഷിക്കാന്‍ സൈന്യത്തിനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണ പൗരന്മാര്‍ക്ക് ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാന്റെ ഡ്രോണ്‍ തന്ത്രങ്ങളെ ഇന്ത്യന്‍ സേന മുന്‍ക്കൂട്ടി കണ്ടിരുന്നുവെന്നും ഡി കുന്‍ഹ പറഞ്ഞു. ഏപ്രില്‍ 26 മുതല്‍ 28 വരെ ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അഭ്യാസങ്ങള്‍ പരിശീലിച്ചുിരുന്നുവെന്നും ആക്രമണങ്ങളെ ഫലപ്രദമായി നേരിടാന്‍ ഇത് സൈന്യത്തെ പ്രാപ്തരാക്കിയെന്നും ഡി കുന്‍ഹ ചൂണ്ടിക്കാട്ടി.
