മുഖ്യമന്ത്രി പങ്കെടുത്ത ഒരു ചടങ്ങിനെ പരാമർശിച്ചുകൊണ്ട് “ഇതുകൊണ്ടാണ് അശോക് ചൗധരിയ്ക്ക് പൂക്കൾ നൽകുന്നതും മഹാവിർ ചൗധരിയ്ക്ക് നൽകാത്തതും” എന്നും ജിതൻ റാം മാഞ്ചി പറഞ്ഞു. അന്തരിച്ച നേതാവ് മഹാവിർ ചൗധരിയുടെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നിതീഷ്. ചടങ്ങിന്റെ ഭാഗമായി, പൂമാല മഹാവിർ ചൗധരിയുടെ ചിത്രത്തിൽ ചാർത്തുന്നതിനു പകരം മകൻ അശോക് ചൗധരിയുടെ ചിത്രത്തിലാണ് ചാർത്തിയത്. നിതീഷ് കുമാർ മന്ത്രിസഭയിലെ ക്യാബിനറ്റ് അംഗമാണ് അശോക് ചൗധരി.
സംസ്ഥാനത്തെ മുഖ്യമന്ത്രി ആയി ജിതൻ റാം മാഞ്ചിയെ തിരഞ്ഞെടുത്തത് താൻ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തമായിരുന്നുവെന്ന് നിതീഷ് കുമാർ നിയമസഭയിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാഞ്ചിയുടെ പ്രസ്താവന. ഇപ്പോൾ ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്ന ജിതൻ റാം മാഞ്ചി 2014 ൽ മെയിലാണ് ജനതാദളിൽ നിന്നും മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2014 ഇലക്ഷനിൽ തന്റെ പാർട്ടിയ്ക്ക് ഉണ്ടായ തകർച്ചയെ തുടർന്ന് നിതീഷ് അധികാരം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.
Also Read- ബീഹാര്‍ നിയമസഭയിലെ ഗര്‍ഭനിരോധന പരമാര്‍ശത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാപ്പുപറഞ്ഞു
“അയാൾ മുഖ്യമന്ത്രി ആയത് തന്നെ ഞാൻ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തമാണ്. അയാൾക്ക് എന്തെങ്കിലും ബോധം ഉണ്ടോ?”, പൊട്ടിത്തെറിച്ചുകൊണ്ട് നിതീഷ് പറഞ്ഞു. “പത്രക്കാർക്ക് എല്ലാ കാര്യങ്ങളും അറിയാം എന്നിട്ടും അവർ അയാൾക്ക് വലിയ പ്രശസ്തി നൽകുന്നു”, എന്നും നിതീഷ് കുമാർ പറഞ്ഞു.
“ശരി അപ്പോൾ നിങ്ങളുടെ കൃപ കൊണ്ടാണ് അയാൾ മുഖ്യമന്ത്രിയായത് “, എന്ന് സ്പീക്കർ അവാദ് ബിഹാരി ചൗധരി സഭയിൽ രോഷത്തോടെ പറഞ്ഞതിനു ശേഷം മാത്രമാണ് നിതീഷ് കുമാർ തന്റെ കസേരയിൽ ഇരുന്നത്.
സംവരണ ബിൽ സഭയിൽ ഏകപക്ഷീയമായി പാസാക്കിയതിന് ശേഷമാണ് സഭ പിരിഞ്ഞത്. ബില്ല് പ്രകാരം എസ് സി, എസ് ടി, ഇ ബി സി, ഒ ബി സി തുടങ്ങിയവരുടെ ആകെ സംവരണം 50 ൽ നിന്നും 65 ശതമാനമാക്കി ഉയർത്തി. ഇതിലൂടെ മൊത്തം സംവരണം 75 ശതമാനം ആയി. ഇതിൽ 10 ശതമാനം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണമാണ്.
താൻ നിതീഷ് കുമാറിനെതിരെ ഗവർണർക്കും കേന്ദ്ര മന്ത്രിയ്ക്കും പരാതി നൽകുമെന്നും, നിതീഷിനെ പുറത്താക്കി ഇവിടെ രാഷ്‌ട്രപതി ഭരണം കൊണ്ട് വരാൻ ആവശ്യപ്പെടുമെന്നും ജിതൻ റാം മാഞ്ചി മാധ്യമങ്ങളോട് പറഞ്ഞു. ”കുറച്ച് ദിവസങ്ങൾക്കു മുൻപാണ് അദ്ദേഹം സ്ത്രീകളെക്കുറിച്ച് മോശമായി പരാമർശിച്ചുകൊണ്ട് സംസഥാനത്തിന് മുഴുവൻ അപമാനം ഉണ്ടാക്കിയത്. തുടർച്ചയായി ഇത്തരത്തിൽ സംസാരിക്കുന്ന ഒരു വ്യക്തി മുഖ്യമന്ത്രി പദത്തിൽ തുടരാൻ യോഗ്യനല്ല”, എന്നും മാഞ്ചി പറഞ്ഞു.