സ്ഥിരം വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് നാലുപേരുകള്‍ വീതം നല്‍കാന്‍ സര്‍ക്കാരിനോടും ഗവര്‍ണറോടും കോടതി ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ കൈക്കൂപ്പി അപേക്ഷിക്കുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.
സാങ്കേതിക സര്‍വകാശാല, ഡിജിറ്റല്‍ സര്‍വകലാശാലകളിലേക്ക് ചാന്‍സലറായ ഗവര്‍ണര്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത് ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
advertisement
വിസിയുടെ നിയമനം തർക്ക വിഷയമായി മുന്നോട്ടു കൊണ്ടുപോകരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും ചര്‍ച്ച നടത്തണം.തര്‍ക്കം പരിധി കടന്നുപോകരുതെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള യുജിസി പ്രതിനിധിയെ തങ്ങള്‍ അഭിപ്രായം തേടി നിയമിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി
സുപ്രീം കോടതി ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും ഗവര്‍ണറും സര്‍ക്കാരും യോജിപ്പിലെത്താത്തതിനാല്‍ സുപ്രീം കോടതിയുടെ അസാധാരണ ഇടപെടൽ. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനുള്ള അധികാരത്തെചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കോടതിയിലുണ്ടായ വാദപ്രതിവാദത്തിനിടെയാണ് തങ്ങള്‍തന്നെ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാമെന്ന് സുപ്രീം കോടതി നിലപാടെടുത്തത്.