കർണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല തർക്കത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. വിഷയം വിദഗ്ധരുടെ തീരുമാനത്തിന് വിട്ടു.കാവേരി നദിയിൽ മേക്കേദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക സർക്കാരിന്റെ പദ്ധതിക്കെതിരായ തമിഴ്‌നാട് സർക്കാരിന്റെ അപേക്ഷ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് തള്ളി.വിദഗ്ദ്ധ സമിതികളുടെ പരിഗണനയിലാണ് വിഷയം എന്നും കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു.
advertisement
മേക്കേദാട്ടു അണക്കെട്ടിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായി കേന്ദ്ര ജല കമ്മീഷൻ (സിഡബ്ല്യുസി) ഉത്തരവ് പുറപ്പെടുവിച്ചു.വിദഗ്ധരുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സിഡബ്ല്യുസിയുടെ നിർദ്ദേശങ്ങൾ ഉള്ളതെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ പദ്ധതിക്ക് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സിഡബ്ല്യുആർസി), കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) എന്നിവയുടെ അനുമതി ആവശ്യമാണ്.
"സിഡബ്ല്യുസിയും ഈ കോടതിയും പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കർണാടക പരാജയപ്പെട്ടാൽ, കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരും," ബെഞ്ച് പറഞ്ഞു. ഇത് കർണാടകത്തിന് തിരിച്ചടിയല്ലെന്നും നീതിയാണെന്നും പറഞ്ഞ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളോട് പ്രതികരിച്ചു.
