കോടതിയലക്ഷ്യ കേസിൽ അനിൽ അംബാനി നേരിട്ട് ഹാജരാകണം എന്നായിരുന്നു ജനുവരി 7ലെ സുപ്രീംകോടതി ഉത്തരവ്. എന്നാൽ ഇത് കോടതി വെബ്‌സൈറ്റിൽ വന്നപ്പോൾ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകി എന്നായി. ഉത്തരവിറക്കിയ ജസ്റ്റിസ്മാരായ റോഹിങ്ടൻ നരിമാനോ വിനീത് ശരണോ അറിയാതെയായിരുന്നു ഈ മാറ്റം. അനിൽ അംബാനിക്ക് എതിരെ കോടത്തിയലക്ഷ്യ കേസ് നൽകിയ എറിക്സന്റെ അഭിഭാഷകർ അറിയിച്ചപ്പോഴാണ് മാറ്റം ജഡ്ജിമാരും ശ്രദ്ധിക്കുന്നത്. ഇവർ ചീഫ് ജസ്റ്റിസിനോട് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു.
advertisement
കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ്മ, തപൻ കുമാർ ചക്രബർത്തി എന്നിവർ ബോധപൂർവ്വം തെറ്റ് വരുത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്നാണ് ഇരുവരെയും ഭരണഘടനയുടെ 311 അനുച്ഛേദം പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് ഗോഗോയ് ഇന്നലെ രാത്രി പിരിച്ച് വിട്ടത്. എറിക്‌സൺ ഇന്ത്യ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ അനിൽ അംബാനി ഇന്നലെയും മിനിഞ്ഞാന്നും സുപ്രീം കോടതിയിൽ ഹാജർ ആയിരുന്നു. ഹർജി വാദം പൂർത്തിയായി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
