പ്രായമായ ദമ്പതികളെയും ചെറുകിട നിക്ഷേപകരെയും സംബന്ധിച്ചിടത്തോളം, നഷ്ടപ്പെടുന്ന തുക അവരുടെ ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സംശയാസ്പദമായ ഇടപാടുകൾ നടക്കുമ്പോൾ എന്തുകൊണ്ട് മുന്നറിയിപ്പ് നൽകുന്നില്ലെന്ന് ചോദിച്ച കോടതി, ഉപഭോക്താക്കളെ സംരക്ഷിക്കേണ്ട ബാധ്യത ബാങ്കുകൾക്കുണ്ടെന്നും പറഞ്ഞു. ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള ഇത്തരം വീഴ്ചകൾ ഗൗരവതരമാണെന്നും പരാതികളോടുള്ള പൊതു-സ്വകാര്യ ബാങ്കുകളുടെ പ്രതികരണം വൈകുന്നതിൽ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകൾ ഉടൻ മരവിപ്പിക്കാനും ഉപഭോക്താക്കൾക്കും സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾക്കും അലേർട്ടുകൾ അയയ്ക്കാനും എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് ബെഞ്ച് ചോദിച്ചു. ആഭ്യന്തര മന്ത്രാലയവും ഐടി മന്ത്രാലയവും റിപ്പോർട്ടുകൾ സമർപ്പിച്ചതിന് പുറമെ, റിസർവ് ബാങ്കും ബാങ്കുകൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാർഗ്ഗനിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. 2026 ജനുവരി 2-ന് രൂപീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചു. കൂടാതെ, നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുന്നത് ഉറപ്പാക്കാൻ വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
advertisement
തട്ടിപ്പിനിരയായവർ സ്വമേധയാ പണം കൈമാറിയതാണെന്ന് പറഞ്ഞ് ബാങ്കുകൾ നഷ്ടപരിഹാരം നൽകാൻ വിസമ്മതിക്കുന്നതിനെ അമിക്കസ് ക്യൂറി ചോദ്യം ചെയ്തു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന ഇത്തരം തട്ടിപ്പുകളിൽ ഈ വാദം നിലനിൽക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആർബിഐയുടെ 'മ്യൂൾ ഹണ്ടർ' (Mule Hunter) ടൂൾ 86 ബാങ്കുകളിൽ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും, പണത്തിന്റെ ദ്രുതഗതിയിലുള്ള കൈമാറ്റം കണ്ടെത്താനുള്ള മറ്റ് സുരക്ഷാ സംവിധാനങ്ങൾ പലയിടത്തും നടപ്പിലാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 54,000 കോടിയിലധികം രൂപ വിദേശത്തേക്ക് കടത്തിയിട്ടും ആർബിഐ എന്തുകൊണ്ട് കർശനമായ നയങ്ങൾ സ്വീകരിക്കുന്നില്ലെന്നും സുപ്രീം കോടതി ചോദിച്ചു. ഇത്തരം വൻനഷ്ടങ്ങൾ ബാങ്കുകളുടെ അനാസ്ഥ കൊണ്ടാണോ അതോ ഒത്തുകളി കൊണ്ടാണോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
