മൂന്നു പാർട്ടികളില്‍ പ്രധാന പദവി
പഞ്ചായത്തംഗമായിട്ടായിരുന്നു സെന്തിൽ ബാലാജി തുടങ്ങിയത്. പിന്നീട് മൂന്ന് പാർട്ടികളിലെ പ്രധാന പദവികളിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. തന്ത്രങ്ങൾ മെനയുന്നതിലെ മികവായിരുന്നു പ്ലസ് പോയിന്റ്. കരൂരിലെ സാധാരണ കർഷക കുടുംബത്തിലാണ് സെന്തിൽ ബാലാജി ജനിച്ചത്. നാലു തവണ എംഎൽഎയായി. 2006ൽ 30ാം വയസിൽ അണ്ണാഡിഎംകെ അംഗമായി ആദ്യം നിയമസഭയിൽ. 2011ലും ജയിച്ച് ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി.
‘അമ്മ’യ്ക്കായി പൂജകൾ, തലമുണ്ഡനം
കുറഞ്ഞ സമയം കൊണ്ടു തന്നെ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വാസ്യത നേടിയെടുക്കാൻ സെന്തിൽ ബാലാജിക്ക് കഴിഞ്ഞു. ജയയ്ക്കു വേണ്ടി തല മുണ്ഡനം ചെയ്തും പൂജകളും നേർച്ചകളും നടത്തിയും വാർത്തകളിൽ ഇടം നേടി. മിതമായ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ 2013ലെ ‘അമ്മ കുടിനീർ’ പദ്ധതിയുടെ ആശയവും അദ്ദേഹത്തിന്റേതായിരുന്നു. എന്നാൽ, ഗതാഗത വകുപ്പിലെ കോഴ ആരോപണത്തിന്റെ പേരിൽ തെറ്റിയതോടെ 2015ൽ മന്ത്രിസഭയിൽ നിന്നും പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്തായി.
advertisement
ജയലളിതയുടെ മരണശേഷം
2016ൽ ജയലളിതയുടെ മരണത്തെത്തുടർന്ന് പാർട്ടിയിലുണ്ടായ അധികാര വടംവലിക്ക് പിന്നാലെ വി കെ ശശികല- ടി ടി വി ദിനകരൻ വിഭാഗത്തിന്റെ ഒപ്പമായി. 2018ൽ ഡിഎംകെയിലെത്തി. പാർട്ടിക്ക് വിജയമൊരുക്കുന്ന തന്ത്രങ്ങളിലൂടെ സ്റ്റാലിന്റെ വിശ്വസ്തനായി മാറാൻ അധികനാൾ വേണ്ടിവന്നില്ല. പിന്നാലെ, നിർണായക സ്ഥാനങ്ങളും പ്രധാന ചുമതലകളും തേടിയെത്തി.
ഡിഎംകെയുടെ രക്ഷകന്റെ റോളിൽ
ഡിഎംകെ പ്രതിരോധത്തിലാകുമ്പോഴൊക്കെ രക്ഷകനായി ബാലാജി അവതരിച്ചു. തമിഴ്നാട്ടിൽ അണ്ണാഡിഎംകെ- ബിജെപി സഖ്യത്തിന്റെ ശക്തി കേന്ദ്രമായ പടിഞ്ഞാറൻ ജില്ലകളിൽനിന്ന് ഡിഎംകെയിലേക്ക് വോട്ട് ഒഴുകാൻ തുടങ്ങിയതോടെ സെന്തിൽ ബാലാജിയെന്ന യുവനേതാവ് എതിർകക്ഷികളുടെ നോട്ടപ്പുള്ളിയായി. ഡിഎംകെയുടെ ‘ഉദയസൂര്യൻ’ കാര്യമായ തെളിയാതിരുന്ന മേഖല പിടിച്ചെടുക്കാൻ പാർട്ടി നിയോഗിച്ച പടത്തലവൻ സ്റ്റാലിനെ നിരാശപ്പെടുത്തിയില്ല.
Also Read- ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ റിമാൻഡ് ചെയ്തു; ആശുപത്രിയിൽ തുടരും
ഗൗണ്ടർ വിഭാഗത്തിന് സ്വാധീനമുള്ള കൊങ്കുനാട് എന്നറിയപ്പെടുന്ന കോയമ്പത്തൂർ-സേലം- ഈറോഡ് മേഖലയിൽ അതേ വിഭാഗക്കാരനായ ബാലാജിയുടെ കൃത്യമായ ഇടപെടലുകളാണ് നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഡിഎംകെയ്ക്ക് മേൽക്കൈ നേടിക്കൊടുത്തത്. സെന്തിലിന്റെ സ്വന്തം നാടായ കരൂർ ജില്ലയിലെ അറുവാക്കുറിച്ചിയിൽ മത്സരിച്ച തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ ദയനീയ തോൽവിക്ക് പിന്നിലും ബാലാജിയുടെ തന്ത്രങ്ങളായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സേലം, ഈറോഡ് , തിരുപ്പൂർ, പൊള്ളാച്ചി, കോയമ്പത്തൂർ മേഖലകളെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിലും ഡിഎംകെ തൂത്തുവാരി. എടപ്പാടി കെ പളനിസ്വാമി, ഒ പനീർസെൽവം എന്നിവരുടെ വാർഡുകളിൽ പോലും പാർട്ടിക്ക് വിജയിക്കാനായില്ല.
Also Read- ഇഡി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ വാവിട്ടു കരയുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി
എതിരാളികളുടെ കണ്ണിലെ കരടായി
തുടർച്ചയായി നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും അടിയറവ് പറയേണ്ടി വന്നതോടെ ബാലാജി ബിജെപി- അണ്ണാഡിഎംകെ സഖ്യത്തിന്റെ കണ്ണിലെ കരടായി. മെല്ലെപ്പോക്കിലായിരുന്ന കേസ് നടപടികളെല്ലാം അതിവേഗത്തിലായി. ഡിഎംകെ അധികാരത്തിൽ വന്നപ്പോൾ മുതൽ എതിരാളികൾ നടത്തിയ പടയൊരുക്കത്തിനൊടുവിലാണ് ബാലാജിയെ കുടുക്കിയത്. സംസ്ഥാനത്തിനു പുറത്തു നിന്നു വൈദ്യുതി വാങ്ങിയതിനെച്ചൊല്ലിയും സർക്കാർ മദ്യവിതരണ സംവിധാനമായ ടാസ്മാക്കിലെ ക്രമേക്കേടിനെച്ചൊല്ലിയും ബാലാജിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.