തമിഴ്നാട് ഗവർണർ ആർ.എൻ രവിയിൽ നിന്ന് ഡോക്ടറേറ്റ് സ്വീകരിക്കാൻ വിസമ്മതിച്ച ജീൻ ജോസഫ് സർവകലാശാല വൈസ് ചാൻസലർ എം. ചന്ദ്രശേഖറിൽ നിന്നാണ് ബിരുദം സ്വീകരിച്ചത്.
ഡിഎംകെ നാഗർകോവിൽ ഡെപ്യൂട്ടി സെക്രട്ടറി എം രാജന്റെ ഭാര്യയാണ് ജീൻ ജോസഫ്. ഗവർണർ രവിയും ഡിഎംകെ സർക്കാരും തമ്മിലുള്ള നിലവിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനാണ് ഗവർണറെ അവഗണിക്കാൻ തീരുമാനിച്ചതെന്നാണ് സൂചന.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് മനോന്മണീയം സുന്ദരനാർ യൂണിവേഴ്സിറ്റി.
വിദ്യാർഥിനികൾ ഓരോരുത്തരായി ഗവർണറിൽ നിന്നും ബിരുദം സ്വീകരിച്ചുകൊണ്ടിരിക്കെ ഗവർണറിൽ നിന്നും ബിരുദം സ്വീകരിക്കാതെ തൊട്ടടുത്ത് നിൽക്കുന്ന വൈസ് ചാൻസിലറുടെ അടുത്തേക്കാണ് ജീന്‍ ജോസഫ് നീങ്ങുന്നത്. എന്നാൽ, ഗവർണർ അരികിലേക്ക് നിൽക്കാൻ പറയുന്നുണ്ടെങ്കിലും വിദ്യാർഥി വേണ്ട എന്ന രീതിയിൽ തലയാട്ടി വൈസ് ചാൻസലറിൽ നിന്നും ബിരുദം സ്വീകരിച്ച് ഫോട്ടോക്ക് പോസ് ചെയ്ത് പെൺകുട്ടി സ്റ്റേജ് വിട്ടുപോകുന്നതാണ് വീഡിയോ.
advertisement
ഡിഎംകെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരും ഗവർണർ ആർ.എൻ. രവിയും തമ്മിലുള്ള തർക്കം വളരെ കാലമായി നിലനിൽക്കുന്നുണ്ട്. 2020 നവംബറിനും 2023 ഏപ്രിലിനും ഇടയിൽ സംസ്ഥാനത്തെ നിയമസഭ 13 ബില്ലുകളാണ് പാസാക്കിയത്. എന്നാൽ ഗവർണർ അവയിൽ 10 എണ്ണം യാതൊരു വിശദീകരണവുമില്ലാതെ തടഞ്ഞുവയ്ക്കുകയും മടക്കി അയക്കുകയും ചെയ്തു. മാറ്റങ്ങളൊന്നുമില്ലാതെ നിയമസഭ ഈ ബില്ലുകൾ വീണ്ടും അംഗീകരിച്ചിരുന്നു. എന്നാൽ, ഗവർണർ അപ്പോഴും അനുമതി നിരസിച്ചു. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അവ മാറ്റിവയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്നുള്ള തർക്കമാണ് ഇപ്പോഴും നിലനിൽക്കുന്നത്.