സംഭവത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയയും ആ സമയം ഡ്യൂട്ടിയിലുണ്ടായുരുന്ന രണ്ട് നേഴ്സുമാരെ കൃത്യവിലോപത്തിന്റെ പേരിൽ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
നവംബർ 15നാണ് ഫന്തൂഷ് കുമാർ എന്നയാളെ അജ്ഞാതരാൽ വെടിയേറ്റ് പരിക്കുകളോടെ പാട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (എൻഎംസിഎച്ച്) പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഇയാൾ മരണത്തിന് കീഴടങ്ങി. പോസ്റ്റ്മോർട്ടം അന്നു രാത്രി ചെയ്യാൻ കഴിയാഞ്ഞതിനെത്തുടർന്ന് മൃതദേഹം ഐസിയൂവിൽ സൂക്ഷിച്ചു. ശനിയാഴ്ച പുലർച്ചയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹം മോർച്ചറിയിൽ നിന്ന് പുറത്ത് കൊണ്ടുവന്നപ്പോൾ ഇടതു കണ്ണ് ഇല്ലായിരുന്നു എന്നും മൃതദേഹത്തിന് സമീപം സ്ട്രക്ചറിൽ സർജിക്കൽ ബ്ലേഡ് കണ്ടു എന്നും മരിച്ചയാളുടെ ബന്ധുക്കൾ പറഞ്ഞു. ആശുപത്രി അധികൃതരുടെ അശ്രദ്ധയും കള്ളക്കളിയുമാണ് സംഭവത്തിൽ നിന്ന് വ്യക്തമായിരിക്കുന്നതെന്ന് മരിച്ചയാളുടെ ബന്ധുക്കൾ ആരോപിച്ചു. അതേസമയം കണ്ണ് എലി കരണ്ടതാകാമെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
advertisement
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു മെഡിക്കൽ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ബിനോദ് കുമാർ പറഞ്ഞു. വളരെ ഗൌരവതരമായ വിഷയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകു എന്നും ആശുപത്രിയുടെ ഭാഗത്തുനിന്നും പോലീസൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണെന്നും ആലംഗഞ്ച് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രാജീവ് കുമാർ പറഞ്ഞു. പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാരിൽനിന്നും മരിച്ചയാളുടെ ബന്ധുക്കളിൽ നിന്നും ആശുപത്രി അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ മരിച്ച ആളുടെ ബന്ധുക്കൾ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.