ഇപ്പോഴിതാ നാരായണ മൂര്‍ത്തിയുടെ മറ്റൊരു പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജോലി-ജീവിത സന്തുലിതാവസ്ഥ എന്ന ആശയത്തെ തള്ളുകയാണ് അദ്ദേഹം. രാജ്യത്ത് തൊഴിൽ ദിവസങ്ങൾ ആഴ്ചയില്‍ ആറ് എന്നതിൽ നിന്ന് അഞ്ച് ദിവസമായി കുറച്ചത് തന്നെ നിരാശപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. 1986ലാണ് ഇത്തരമൊരു പരിഷ്‌കാരം രാജ്യത്ത് നടപ്പിലാക്കിയത്. ജോലി-ജീവിതം സന്തുലിതാവസ്ഥയില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് സിഎന്‍ബിസി-ടിവി18 ഗ്ലോബല്‍ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ അദ്ദേഹം വ്യക്തമാക്കി.
ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചെയര്‍മാനായിരുന്ന കെ വി കാമത്ത് ഉള്‍പ്പെട്ട ഒരു സംഭവം നാരായണമൂര്‍ത്തി വിവരിച്ചു. ''ഏകദേശം 25 വര്‍ഷം മുമ്പ് ഒരു പരിപാടിയില്‍ വെച്ച് കെ വി കാമത്തിനോട് തൊഴില്‍-ജീവിത സന്തുലിതാവസ്ഥയെക്കുറിച്ച് അഭിപ്രായം ചോദിച്ചു. മുന്നില്‍ ഏറെ വെല്ലുവിളികള്‍ ഉള്ള ദരിദ്ര രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം അപ്പോള്‍ പ്രതികരിച്ചു. ആദ്യം നമുക്കൊരു ജീവിതം ലഭിക്കുകയാണ് വേണ്ടത്. ജോലി-ജീവിത സന്തുലിതാവസ്ഥയെക്കുറിച്ച് ഓർത്ത് നമുക്ക് പിന്നീട് വിഷമിക്കാമെന്ന് അദ്ദേഹം പറഞ്ഞു,'' നാരായണ മൂര്‍ത്തി പറഞ്ഞു.
advertisement
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യുന്നതിനെക്കുറിച്ചുള്ള തന്റെ നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥര്‍ വളരെ കഠിനാധ്വാനം ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഈ അത്ഭുതകരമായ കാര്യങ്ങള്‍ക്ക് മതിപ്പ് പ്രകടിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം നമ്മുടെ പ്രവര്‍ത്തിയാണ്,'' അദ്ദേഹം പറഞ്ഞു.
ആഴ്ചയില്‍ അഞ്ചു ദിവസം ജോലി ചെയ്താല്‍ മതിയെന്ന ആശയത്തിലേക്ക് ഇന്ത്യ മാറിയപ്പോള്‍ തനിക്ക് അതില്‍ നിരാശ തോന്നിയെന്ന് നാരായണ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. ''1986ല്‍, ആഴ്ചയില്‍ ജോലി ദിവസം ആറില്‍ നിന്ന് അഞ്ചായി കുറച്ചപ്പോള്‍ ആ മാറ്റത്തില്‍ ഞാന്‍ അത്ര സന്തുഷ്ടനായിരുന്നില്ല. ഈ രാജ്യത്തിന് കഠിനാധ്വാനത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്നതിനാല്‍ നമ്മള്‍ വളരെയധികം കഠിനാധ്വാനം ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ഏറ്റവും ബുദ്ധിമാനായ വ്യക്തിയാണെങ്കില്‍ പോലും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''എന്നോട് ക്ഷമിക്കണം. എന്റെ കാഴ്ചപ്പാടില്‍ ഞാന്‍ മാറ്റം വരുത്തിയിട്ടില്ല. ഇത് ഞാന്‍ മരിക്കുമ്പോഴും എന്റെ കൂടെ കൊണ്ടുപോകും. ഞാന്‍ വളരെയധികം കഠിനാധ്വാനം ചെയ്തിരുന്നുവെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ വിരമിക്കുന്നത് വരെ ഒരു ദിവസം 14 മണിക്കൂറും ആഴ്ചയില്‍ 6.5 ദിവസും ഞാന്‍ ജോലി ചെയ്തിരുന്നു,'' അദ്ദേഹം വെളിപ്പെടുത്തി.